ലിസ്റ്റ് നിലവിലുണ്ടായിട്ടും കോഴിക്കോട് ജില്ലയിൽ ഹൈസ്കൂൾ അധ്യാപകരുടെ നിയമനം ശുഷ്കം
മിക്ക വിഷയങ്ങളിലും15 ശതമാനം പേർക്ക് പോലും നിയമനം ആയില്ല
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഹൈസ്കൂൾ അധ്യാപക തസ്തികയുടെ റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ മിക്ക വിഷയങ്ങളിലും15 ശതമാനം പേർക്ക് പോലും നിയമനം ആയില്ല. ജില്ലയിൽ 115 പേരുള്ള ഇംഗ്ലീഷ് ലിസ്റ്റിൽ 12 പേർക്കാണ് ഇതുവരെ നിയമനം നല്കിയത്. 165 പേർ മെയിൽ ലിസ്റ്റിലുള്ള മലയാളത്തിൽ 45 പേർക്കും , 121 പേരുടെ ഹിന്ദി ലിസ്റ്റിൽ നിന്ന് 64 പേർക്കുമാണ് നിയമനം ലഭിച്ചത്. 50 ശതമാനത്തിന് അടുത്തെങ്കിലും നിയമനം ഉണ്ടായത് ഹിന്ദിയിൽ മാത്രമാണ്. എന്നാൽ ഗണിത ശാസ്ത്രത്തിൽ 270 പേരുടെ ലിസ്റ്റ് നിൽക്കുമ്പോൾ 26 പേർക്കേ നിയമനം ആയുള്ളൂ. 111 പേരുടെ ലിസ്റ്റുള്ള നാച്ചുറൽ സയൻസിൽ 10 പേർക്കും 259 പേർ ലിസ്റ്റിലുള്ള സോഷ്യൽ സയൻസിൽ 42 പേർക്കുമാണ് ഇതുവരെ നിയമനം ലഭിച്ചത്.
നിയമനം വൈകുന്നതിന് വിവിധ വകുപ്പുകളിൽ നിന്ന് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതും കാരണമെന്ന് പറയപ്പെടുന്നു. ഇതോടെ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ ആശങ്കയിലായി. ആറുമാസത്തിനകം തന്നെ വിവിധ വിഷയങ്ങളുടെ റാങ്ക് ലിസ്റ്റുകൾ മൂന്നുവർഷത്തെ കാലാവധി പൂർത്തിയാക്കും. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതിനാൽ മുൻവർഷത്തെ അപേക്ഷിച്ച് നിയമനം വളരെ കുറവാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി നിരവധി തസ്തികകളാണ് സ്കൂളുകളിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. എന്നാൽ ഇതിന് ആനുപാതികമായി പുതിയ തസ്തികൾ സൃഷ്ടിക്കപ്പെട്ടിട്ടില്ല. നടപ്പ് അധ്യയന വർഷത്തെ തസ്തിക നിർണയം നടപടിക്രമങ്ങൾ അധ്യായന വർഷം അവസാനിക്കാറായിട്ടും പൂർണമായിട്ടില്ല. അധ്യാപകരുടെ അന്തർജില്ലാ സ്ഥലംമാറ്റം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് ഇറങ്ങുന്നതും മലപ്പുറം വൈകിപ്പിക്കുന്നതായി പരാതിയുണ്ട്. വിവിധ വിഷയങ്ങളിൽ അതാത് വകുപ്പും സർക്കാരും അടിയന്തരമായി ഇടപെട്ട് നിലവിലുള്ള റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥികൾക്ക് ഗുണം ചെയ്യും വിധം നടപടിക്രമങ്ങൾ നടപ്പാക്കണം എന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം.

