വിക്രം-1 വിജയത്തിന് പിന്നിൽ നടുവണ്ണൂരിന്റെ അജിൻ ഘോഷ്.
ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ചരിത്രത്തിൽ പൊൻ തൂവൽ ചാർത്തിയ വിക്രം .1 ന് പിന്നിൽ പ്രവത്തിച്ച മലയാളി കൂട്ടായ്മയിൽ കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ സ്വദേശി അജിൻ ഘോഷും.
നടുവണ്ണൂർ: ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ചരിത്രത്തിൽ നാഴികക്കല്ലായി മാറിയ വിക്രം-1 ദൗത്യത്തിന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച മലയാളി പ്രതിഭകളിൽ കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ സ്വദേശി അജിൻ ഷോഷും. ഗോകുലം വീട്ടിൽ എ.എം. കുമാരന്റെയും ടി.കെ. കോമളയുടെയും മകനാണ് അജിൻ ഘോഷ്.
തെർമൽ എഞ്ചിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടിയ അജിൻ ഘോഷ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (IIST)-യിൽ പ്രൊഫ. ഡോ. പ്രദീപ് കുമാറിന്റെ കീഴിൽ ഗവേഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടാണ് റോക്കറ്റ് പ്രൊപ്പൽഷൻ രംഗത്തേക്ക് എത്തിയത്. ഈ മേഖലയിലുള്ള പരിജയം അജിൻ ഘോഷിനെ ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ മേഖലയിലെ മുൻനിര സ്ഥാപനമായ "Skyroot Aerospace"-ന്റെ ഭാഗമാക്കി.
ഇന്ത്യൻ റോക്കറ്റ് ശാസ്ത്രത്തിന്റെ കുലപതിയും പത്മശ്രീ പുരസ്കാര ജേതാവുമായ ജ്ഞാനഗാന്ധി സാറിനോടൊപ്പം പ്രവർത്തിക്കാനുള്ള അവസരം അദ്ദേഹത്തിന് ഇവിടെ ലഭിച്ചു. വിവിധ റോക്കറ്റ് എഞ്ചിനുകളുടെയും പ്രൊപ്പൽഷൻ സംവിധാനങ്ങളുടെയും രൂപകൽപ്പനയിലും വികസനത്തിലും നിർണായക സംഭാവനകൾ നൽകാൻ ഈ സ്ഥാപനത്തിൽ അജിന് സാധിച്ചു.
ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ വിക്ഷേപണ വാഹനമായ വിക്രം-1 ന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച റോൾ കൺട്രോൾ ത്രസ്റ്റർ (Roll Control Thruster) സംവിധാനത്തിന്റെ രൂപകൽപ്പനയിലും വികസനത്തിലും അജിൻ ഘോഷിന്റെ സംഭാവന അതീവ ശ്രദ്ധേയമാണ്. വിക്ഷേപണ വേളയിൽ റോക്കറ്റിന്റെ ദിശയും സ്ഥിരതയും കൃത്യമായി നിയന്ത്രിക്കുന്ന ഈ സംവിധാനത്തിന്റെ രൂപകൽപ്പന, പ്രകടന വിശകലനം, പരീക്ഷണങ്ങൾ, ഫ്ലൈറ്റ് യോഗ്യത ഉറപ്പാക്കൽ എന്നിവയിലെ അദ്ദേഹത്തിന്റെ സാങ്കേതിക മികവ് വിക്രം-1 ന്റെ വിജയത്തിന് കരുത്തേകി.
നിലവിൽ Skyroot Aerospace-ൽ ഗ്രീൻ പ്രൊപ്പൽഷൻ ഡെവലപ്മെന്റ് വിഭാഗത്തിന്റെ ലീഡറായും ലിക്വിഡ് പ്രൊപ്പൽഷൻ CFD ആൻഡ് സിസ്റ്റം അനാലിസിസ് ടീമിന്റെ ഫോക്കൽ പോയിന്റായും പ്രവർത്തിക്കുകയാണ് അജിൻ ഘോഷ്. അടുത്ത തലമുറ റോക്കറ്റുകളുടെ നിർമ്മാണ പ്രക്രിയയിൽ സജീവമായി അദ്ദേഹത്തിന്റെ ടിം പ്രവർത്തിക്കുന്നു. അജിൻ ഘോഷിന്റെ ഭാര്യ അമൃത പവിത്രനും അദ്ദേഹത്തോടൊപ്പം Skyroot Aerospace-ൽ ക്വാളിറ്റി എഞ്ചിനീയറായി സേവനമനുഷ്ഠിക്കുന്നു. ഈ ദമ്പതികൾ ഇന്ത്യൻ ബഹിരാകാശ പ്രവർത്തനങ്ങൾക്ക് മുതൽ കൂട്ടാവുമ്പോൾ നടുവണ്ണൂർക്കാർ സന്തോഷിക്കുന്നു അതിലേറെ ഈ കൊച്ചു ഗ്രാമം അഭിമാനിക്കുന്നു.

