വിദ്യാർത്ഥികളില്ല. 692 ഹയർസെക്കൻഡറി ബാച്ചുകൾ പ്രതിസന്ധിയിൽ
പല ഹയർസെക്കൻഡറി സ്കൂളിലും ഒരു ബാച്ചിലേക്ക് വേണ്ട മിനിമം കുട്ടികളെ ലഭിക്കാതെ പ്രയാസപ്പെടുകയാണ് ഇത് അധ്യാപകരുടെ നിലനിൽപ്പിനെ ബാധിക്കും
കോഴിക്കോട്: ആവശ്യത്തിന് വിദ്യാർഥികളെ കിട്ടാതെ സംസ്ഥാനത്ത് 692 ഹയർസെക്കൻഡറി ബാച്ചുകൾ പ്രതിസന്ധിയിൽ. ഒരു ബാച്ച് നിലനിർത്താൻ കുറഞ്ഞത് 25 വിദ്യാർത്ഥികൾ എങ്കിലും ആവശ്യമാണ്. ഈ എണ്ണം തികയ്ക്കാൻ പല സ്കൂളുകൾക്കും കഴിയുന്നില്ല.85 വിഎച്ച്എസ്ഇ ബാച്ചുകളിലും കുട്ടികൾ തികഞ്ഞിട്ടില്ല.
40917 ഹയർ സെക്കൻഡറി സീറ്റുകളും 6255 വിഎച്ച് എസ് സി സീറ്റുകളും ഒഴിഞ്ഞു കിടക്കുകയാണ്. വേണ്ടത്ര പഠനം നടത്താതെ 120 ഹയർസെക്കൻഡറി അധിക ബാച്ചുകൾ അനുവദിച്ചതാണ് കൂടുതൽ സങ്കീർണമാക്കിയത്. ഹയർസെക്കൻഡറി ബാച്ചുകൾ പുന ക്രമീകരിക്കാതെ കൂടുതൽ സയൻസ് ബാച്ചുകൾ എയ്ഡഡ് മേഖലയിൽ നൽകിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
ഗ്രാമങ്ങളിലുള്ള സ്കൂളുകളാണ് ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത്. എയ്ഡഡ് മേഖലയിലെ ഹയർ സെക്കൻഡറി അധ്യാപകർക്ക് പ്രൊട്ടക്ഷൻ ഇല്ലാത്തതുകൊണ്ട് അവരുടെ ജോലി തന്നെ ഇല്ലാതാകുന്ന ഘട്ടത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത്. കൂടാതെ ഓരോ വർഷവും എസ്എസ്എൽസി പാസാകുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞു വരികയാണ്. ഈ ഘട്ടത്തിൽ ഹയർ സെക്കൻഡറി ബാച്ചിലെ കുട്ടികളുടെ എണ്ണം 45 ആയി പരിമിതപ്പെടുത്തണമെന്ന് അധ്യാപകർ പറയുന്നു.
മലബാർ മേഖലയിൽ പ്ലസ് വണ്ണിന് സീറ്റ് ക്ഷാമം പറയുമ്പോഴും ഒരുപാട് സ്കൂളുകളിൽ കുട്ടികളെ കിട്ടാതെ സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. എസ്എസ്എൽസി യ്ക്ക് ശേഷം അൺ എയ്ഡഡ് സ്കൂളുകളിലേക്ക് പോകുന്ന കുട്ടികളുടെ എണ്ണം ഓരോ വർഷവും വർദ്ധിച്ചുവരികയാണ്. ഇതിനു കാരണം ഈ സ്കൂളുകളിൽ ഹയർ സെക്കൻഡറി ക്ലാസിനു പുറമേ എൻട്രൻസ് കോച്ചിംഗ് പരിശീലനം ഉണ്ടാവും എന്നതാണ്.

