കേരളത്തിലെ തീവ്ര മഴയ്ക്ക് കാരണം കാലാവസ്ഥ വ്യതിയാനം.
അറബി കടലിലെ താപനിലയിലുണ്ടായ വർദ്ധനവാണ് കാലാവസ്ഥ വ്യതിയാനത്തിന് മുഖ്യകാരണമെന്ന് കുസാറ്റ് റിസർച്ച് ഡയറക്ടർ പ്രഫ. എസ് അഭിലാഷ് പറഞ്ഞു.
കൊച്ചി: കഴിഞ്ഞ കുറച്ചുനാളുകളായി ഉണ്ടായ കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് നടന്ന ദുരന്തങ്ങള്‍ക്ക് പിന്നില്‍ അന്തരീക്ഷത്തിലെ അപൂര്‍വ വ്യതിയാനങ്ങളെന്ന് കാലാവസ്ഥാ വിദഗ്ധർ
ചുരുങ്ങിയ സമയത്തിനുള്ളില്‍ പെയ്യുന്ന അതിതീവ്രമായ മഴയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളെ വെള്ളത്തിനടിയിലാക്കിയത്.കേരളത്തിലെ കാലാവസ്ഥാ മാറ്റത്തിന് പിന്നിലെ ഏറ്റവും പ്രധാനപ്പെട്ട കാരണം അറബിക്കടലിലെ താപനിലയിലുണ്ടായ വന്‍ വര്‍ധനയാണെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ (കുസാറ്റ്) അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്മോസ്ഫെറിക് റഡാര്‍ റിസര്‍ച്ച് (എസിഎആര്‍ആര്‍) ഡയറക്ടര്‍ പ്രഫ. എസ്. അഭിലാഷ് പറയുന്നു.
ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും മൂലം അറബിക്കടല്‍ മുമ്പത്തേക്കാള്‍ വേഗം ചൂടാകുന്നു. ഇത് അന്തരീക്ഷത്തിൽ നീരാവിയുടെ അളവ് വന്‍തോതില്‍ ഉയർത്തുന്നു. ഈ വന്‍ നീരാവി ശേഖരം കേരള തീരത്തേക്ക് വീശുന്ന കാറ്റിനൊപ്പം ചേര്‍ന്ന് അതിവേഗത്തില്‍ വലിയ മഴമേഘങ്ങളായി മാറുന്നു. ഇതാണ് പെട്ടെന്ന് അതിതീവ്ര മഴ പെയ്യാന്‍ പ്രധാന കാരണമെന്ന് അദ്ദേഹം പറഞ്ഞു.
ഒഡീഷ, ഛത്തീസ്ഗഡ് മേഖലയില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദം ഗുജറാത്ത് തീരത്തേക്ക് നീങ്ങിയതോടെ അറബിക്കടലില്‍ ശക്തമായ ന്യൂനമര്‍ദ പാത്തി രൂപപ്പെട്ടു. ഇത് വന്‍തോതില്‍ ഈര്‍പ്പമുള്ള പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാറ്റിനെ കേരള തീരത്തേക്ക് വലിച്ചെടുത്തു.
മഴ കുറഞ്ഞ ജൂണ്‍, ജൂലൈ മാസങ്ങളില്‍ പശ്ചിമഘട്ടത്തിലെ അന്തരീക്ഷ താപനില വളരെ ഉയര്‍ന്ന നിലയിലായിരുന്നു. ഈ ചൂടുള്ള വായുവിലേക്ക് ഈര്‍പ്പമുള്ള കടല്‍ക്കാറ്റ് അടിച്ചുകയറിയപ്പോള്‍ കുത്തനെയുള്ള വായുപ്രവാഹങ്ങള്‍ രൂപപ്പെട്ടു. പശ്ചിമഘട്ട മലനിരകളില്‍ തട്ടി ഈ വായുപിണ്ഡങ്ങള്‍ അതിവേഗം മുകളിലേക്ക് ഉയരുകയും നീരാവി പെട്ടെന്ന് ഘനീഭവിച്ച് ഭീമന് മേഘങ്ങളായി മാറി ഒരേസമയം പെയ്തിറങ്ങുകയുമായിരുന്നു.
വെള്ളപ്പൊക്കം നദികളില്നിന്നല്ല, മലനിരകളില്‍നിന്നാണ്. മഴ ആദ്യം വീഴുന്നത് പശ്ചിമഘട്ടത്തിലെ വനങ്ങളിലും ചരിവുകളിലുമാണ്. അവിടെയുള്ള മണ്ണും മരങ്ങളും സസ്യങ്ങളും ചേര്‍ന്നാണ് മഴവെള്ളത്തെ പതുക്കെ താഴേക്ക് വിടേണ്ടത്.
പക്ഷേ വികസനത്തിന്റെ ഭാഗമായി ഇവിടെ റോഡുകള്‍ വന്നു, കുന്നുകള്‍ ഇടിച്ച് നിരത്തപ്പെട്ടു, ക്വാറികള്‍ വ്യാപിച്ചു, ഇതോടെ സ്വാഭാവിക ജലവഴികള്‍ അടഞ്ഞു. മഴവെള്ളം മണ്ണിലേക്ക് ഇറങ്ങുന്ന അളവ് കുറഞ്ഞതോടെ അത് അതിവേഗം ചെറുതോടുകളിലേക്കും പിന്നീട് നദികളിലേക്കും ഒലിച്ചിറങ്ങി നദികള്‍ കരകവിഞ്ഞൊഴുകുന്നതിനിടയാകുന്നു.

