ആട്ടം നിലച്ച് സംസ്ഥാനത്തെ അമ്മത്തൊട്ടിലുകൾ
നിർമാണപ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും കാരണം ഭൂരിഭാഗവും പ്രവർത്തനരഹിതമാണ്

കോട്ടയം: സംസ്ഥാനത്തെ അമ്മത്തൊട്ടിലുകളിൽ മിക്കവയും പണിമുടക്കി. ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളെ സംരക്ഷിക്കാനായി സംസ്ഥാന ശിശുക്ഷേമസമിതി സ്ഥാപിച്ച അമ്മത്തൊട്ടിലുകളിൽ പാതിയും പ്രവർത്തനരഹിതമാണ്. സംസ്ഥാനത്തൊട്ടാകെ 13 അമ്മത്തൊട്ടിലുകളുണ്ടെങ്കിലും പാതിവഴിയിലായ നിർമാണപ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും കാരണം ഭൂരിഭാഗവും പ്രവർത്തനരഹിതമാണ്.
കോഴിക്കോട് ജില്ലയിൽ ആധുനിക രീതിയിലുള്ള അമ്മത്തൊട്ടിൽ നിർമ്മാണം പുരോഗമിക്കുകയാണ്. കൊച്ചിയിൽ എറണാകുളം ജനറൽ ആശുപത്രിയിൽ സ്ഥാപിച്ച അമ്മത്തൊട്ടിൽ സാങ്കേതിക കാരണങ്ങളാൽ മൂന്നുമാസമായി പ്രവർത്തിക്കുന്നില്ല. ഇടുക്കി ചെറുതോണിയിലെയും കോട്ടയത്തെയും അമ്മത്തൊട്ടിലുകളും മാസങ്ങളായി പ്രവർത്തിക്കുന്നില്ല. ഇടുക്കി, വയനാട് ജില്ലകളിലും തൊട്ടിലുകൾ പ്രവർത്തിക്കുന്നില്ല. കാസർകോട്, കണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിലും പ്രവർത്തനക്ഷമമല്ല.
കോട്ടയം ജില്ലാ ആശുപത്രിയിൽ കഴിഞ്ഞ ഡിസംബറിൽ തൊട്ടിലിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്റെ വിവരം വൈകിയാണ് അധികൃതർ അറിഞ്ഞത്. വാതിലുകളുടെ സെൻസർ തകരാറായതിനാൽ അലാറം മുഴങ്ങിയില്ല. ഇതേത്തുടർന്ന് പ്രവർത്തനം നിർത്തിവെക്കുകയായിരുന്നു.
2002 നവംബര്‍ 14-നാണ് കേരളത്തിലെ ആദ്യത്തെ അമ്മത്തൊട്ടിൽ തിരുവനന്തപുരം സംസ്ഥാനത്ത തൈക്കാട് പ്രവർത്തനമാരംഭിച്ചത്. എല്ലാ ജില്ലകളിലും അമ്മത്തൊട്ടിലുണ്ടെന്ന് അറിയിപ്പുണ്ടെങ്കിലും പൊതുജനങ്ങള്‍ക്ക് ഇവ അനായാസം കണ്ടെത്താന്‍ കഴിയുന്നില്ലെന്നും പരാതിയുണ്ട്