പേപ്പർ രാജൻ ഇനി ഓർമ; അരിക്കു ളത്തുകാർക്ക് നഷ്ടമാകുന്നത് പത്ര ഓർമകളുടെ ഒരു കാലം
അപ്രതീക്ഷിത മരണം പ്രദേശത്തെ സ്തബ്ധമാക്കി
മുത്താമ്പി: നെടുമ്പൊയിലെ കോൺഗ്രസ് ഓഫീസിലെ സൺഷൈഡിൽ മരിച്ച നിലയിൽ കാണപ്പെട്ട രാജന്റെ വേർപിരിയലിലൂടെ പ്രദേശത്തെ വർത്തമാനപത്ര വിതരണക്കാരിലെ സുപ്രധാന കണ്ണിയാണ് വിട പറയുന്നത്. നെടുമ്പൊയിൽ പ്രദേശത്ത് നിന്ന് മുത്താമ്പി, അരിക്കുളം, ഊരള്ളൂർ, കാവുംവട്ടം തുടങ്ങി കിലോമീറ്ററുകളോളം സൈക്കിൾ ചവിട്ടി പത്ര വിതരണം ചെയ്തിരുന്ന, നാട്ടുകാർ പേപ്പർ രാജൻ എന്ന് വിളിക്കുന്ന എടവന മീത്തൽ രാജൻ്റെ അപ്രതീക്ഷിത മരണം പ്രദേശത്തെ അക്ഷരാർത്ഥത്തിൽ സ്തബ്ധമാക്കി. അറുപത്തിനാല് വയസായെങ്കിലും ശാരീരിക അസ്വാസ്ഥ്യങ്ങൾ ഒന്നും പ്രകടിപ്പിക്കാതെ കൃത്യമായി തന്റെ ചുമതല നിർവഹിച്ചു പോന്ന രാജൻ എല്ലാവർക്കും പ്രിയങ്കരനായിരുന്നു. വീട്ടുകാരോടും വഴിയിൽ കാണുന്നവരോടും കുശലം പറഞ്ഞു സൈക്കിൾ ചവിട്ടി നീങ്ങുന്ന പഴയ രാജന്റെ ചിത്രം പ്രദേശത്തുകാർക്ക് മറക്കാനാവില്ല. ആരോടും വിനയാന്വിതനായി സംസാരിക്കുന്ന രാജനെ കുറിച്ച് ആർക്കും മോശമായിട്ടൊന്നും പറയാനില്ല. തുടക്കത്തിൽ കിലോമീറ്റർ ഓളം നടന്ന് പത്ര വിതരണം നടത്തിയ രാജൻ വളരെ കാലത്തിനുശേഷമാണ് സ്വന്തമായി സൈക്കിളിൽ വിതരണം ആരംഭിക്കുന്നത്. ഈയടുത്ത കാലത്ത് സ്കൂട്ടറും ഉപയോഗിച്ചു. മുത്താമ്പി നിന്നാണ് പത്ര വിതരണം ആരംഭിക്കുന്നത്.
മഴയെന്നോ വെയിലെന്നോ തണുപ്പെന്നോ വ്യത്യാസമില്ലാതെ പ്രദേശത്തുകാരുടെ പ്രഭാതങ്ങളിലേക്ക് നനുത്ത ചിരിയുമായി വരുന്ന രാജന്റെ അവധി ദിനങ്ങൾ പത്ര ഓഫീസുകൾക്കും അവധി വരുന്ന ചുരുക്കം ദിവസങ്ങൾ മാത്രമാണ്. കോൺഗ്രസ് പാർട്ടിയുടെ സജീവ പ്രവർത്തകനാണെങ്കിലും പൊതുവേ സമ്മതനായ രാഷ്ട്രീയക്കാരനായിരുന്നു രാജൻ.

