കലാ കൈരളി സാഹിത്യപുരസ്കാരം പ്രസാദ് പി കൈതക്കലിന്
'പുത്തോലയും കരിയോലയും ' എന്ന കൃതിയാണ് അവാർഡിനർഹമായത്

കോഴിക്കോട്: ഈ വർഷത്തെ പുതിയറ കലാ കൈരളി കലാവേദി സാഹിത്യ പുരസ്കാരം പ്രസാദ് പി കൈതക്കലിന് ലഭിച്ചു. ഇദ്ദേഹത്തിൻ്റെ ആദ്യ കൃതിയായ 'പുത്തോലയും കരിയോലയും' ആണ് പുരസ്കാരം നേടിയത്. ഓർമ്മ അനുഭവം വിഭാഗത്തിലാണ് പുരസ്കാരം
ഇൻസൈറ്റ് പബ്ലിക്ക പ്രസിദ്ധീകരിച്ച 'പുത്തോലയും കരിയോലയും' ഇതിനകം തന്നെ നിരൂപക ശ്രദ്ധയും ജനശ്രദ്ധയും നേടിയ പുസ്തകമാണ്. ഒരു ഗ്രാമത്തിന്റേയും അവിടെയുള്ള സാധാരണ ജനങ്ങളുടേയും കഥ പറയുന്ന പുസ്തകം എൺപതുകളിലെ നാട്ടുമ്പുറങ്ങളിലുള്ള കലാ-സാംസ്കാരിക- രാഷ്ട്രീയ പ്രവർത്തനങ്ങളെ ഹൃദ്യമായ ഭാഷയിൽ ആവിഷ്കരിക്കുന്നു.
പ്രസാദ് കൈതക്കലിന്റെ ആദ്യ പുസ്തകമായ 'പുത്തോലയും കരിയോലയും' മൂന്നുമാസത്തിനുള്ളിൽ ത്തന്നെ രണ്ടാമത്തെ എഡിഷൻ പ്രസിദ്ധീകരിക്കുകയുണ്ടായി. പുസ്തകത്തിന് ലഭിക്കുന്ന രണ്ടാമത്തെ പുരസ്കാരമാണ് കലാകൈരളി സാഹിത്യപുരസ്കാരം.
പേരാമ്പ്ര കൈതക്കൽ സ്വദേശിയായ പ്രസാദ് കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതിയുടെ മലപ്പുറം , കോഴിക്കോട് ജില്ലാ കോ-ഓർഡിനേറ്ററാണ്. ബാലസാഹിത്യ രചനകൾ നടത്തിയിരുന്ന ഇദ്ദേഹം യുറീക്ക പത്രാധിപ സമിതി അംഗമായിരുന്നു. ശാസ്ത്ര ബോധം വളർത്തുക എന്ന ലക്ഷ്യത്തിൻ്റെ ഭാഗമായി 'സയൻസ് മിറാക്കൾ ഷോ ' എന്ന പരിപാടി ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലുമായി രണ്ടായിരത്തോളം വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്. കുടുംബശ്രീ ഹോം ഷോപ്പ് പ്രവർത്തകയായ മഞ്ജുളയാണ് ഭാര്യ. സൈന എം പ്രസാദ്, ആമി പ്രേമജ് എന്നിവർ മക്കളാണ്.
ഒക്ടോബർ 30ന് കാലത്ത് 11മണിക്ക് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിൽ വച്ച് എം.പി അബ്ദുൽ സമദ് സമദാനി എം.പി പുരസ്കാരങ്ങൾ വിതരണം ചെയ്യും.