നാദാപുരം ഫയർ സ്റ്റേഷനിൽ പുതിയ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു
വാഹനത്തിന്റെ മുകളിൽ സ്ഥാപിച്ച മോണിറ്ററിൽ നിന്ന് ഹോസില്ലാതെ വെള്ളം അതിശക്തമായി ചീറ്റാം

നാദാപുരം : നാദാപുരം അഗ്നി രക്ഷാനിലയത്തിന് പുതുതായി ലഭിച്ച ആധുനിക രീതിയിലുള്ള എം.ടി.യു വാഹനം എം. എൽ. എ, ഇ. കെ. വിജയൻ ഫ്ലാഗ് ഓഫ് ചെയ്തു. മലയോര മേഖലയായ നാദാപുരത്ത് ഇത് പോലെ ആധുനിക സജ്ജീകരണങ്ങളുള്ള വാഹനമെത്തിക്കാൻ കഴിഞ്ഞത് നേട്ടമാണെന്ന് എം എൽ എ പറഞ്ഞു.
5000 ലിറ്റർ വെള്ളം സംഭരിക്കാൻ കഴിയുന്ന ടാങ്കാണ് ഇതിന്റെ പ്രധാന ആകർഷണം. സാധാരണ വാഹനങ്ങളെ അപേക്ഷിച്ച് കൂടുതൽ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഈ വാഹനത്തിന്റെ മുകളിൽ സ്ഥാപിച്ച മോണിറ്ററിൽ നിന്ന് ഹോസില്ലാതെ വെള്ളം അതിശക്തമായി ചീറ്റാൻ സാധിക്കും. കൂടുതൽ സൗകര്യമുള്ള ലോക്കർ ഉള്ളതിനാൽ വിവിധ അഗ്നിരക്ഷ ഉപകരണങ്ങൾ സൂക്ഷിക്കാൻ സാധിക്കും. ഇടുങ്ങിയ റോഡുകളിലും മലയോരങ്ങളിലും എളുപ്പം സഞ്ചരിക്കാൻ കഴിയും. വാട്ടർമിസ്റ്റ്, എം യു വി വാഹനങ്ങളടക്കം കഴിഞ്ഞ അഞ്ചവർഷത്തിനിടയിൽ ഈ സ്റ്റേഷനിൽ ലഭിക്കുന്ന നാലാമത്തെ വാഹനമാണിത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി, സ്റ്റേഷൻ ഓഫീസർ ജാഫർ സാദിഖ്, വാർഡ് മെമ്പർ എം സി സുബൈർ, കെ സി സുരേഷ് കുമാർ ,സി കെ ശൈലേഷ് ടി.കെ. ജൈസൽ എന്നിവർ സംസാരിച്ചു.