പുലിപ്പേടിയിൽ പെരുവണ്ണാമൂഴി; പുള്ളിപ്പുലിയിറങ്ങിയതായി റിപ്പോർട്ട്
പുഴയിൽ മീൻ പിടിക്കാൻ പോയവരാണ് ചൊവ്വാഴ്ച ഉച്ചയോടെ പുലിയെ കണ്ടത്

പെരുവണ്ണാമൂഴി : പെരുവണ്ണാമൂഴിയിൽ ഓനിപ്പുഴയോരത്ത് പുള്ളിപ്പുലിയിറങ്ങി. വട്ടക്കയം വനാതിർത്തിയിൽ ജനവാസമേഖലയ്ക്കു സമീപത്തായാണ് പുലിയെ കണ്ടെത്തിയത്. വനത്തിലൂടെ ഒഴുകുന്ന പുഴയിൽ മീൻ പിടിക്കാൻ പോയവരാണ് ചൊവ്വാഴ്ച ഉച്ചയോടെ പുലിയെ കണ്ടത്.
പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസിന്റെ സമീപ പ്രദേശമാണ് വട്ടക്കയം. പുള്ളിപ്പുലിയെ കണ്ടതായ വിവരം പുറത്തറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിലാണ്. കഴിഞ്ഞ സെപ്റ്റംബറിൽ ചക്കിട്ടപാറ പഞ്ചായത്തിലെ പ്ലാന്റേഷൻ കോർപ്പറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റിനോട് ചേർന്നുള്ള ഭാഗത്ത് മേയാനായി കൊണ്ടുപോയ പോത്തിനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു.
എസ്റ്റേറ്റിന്റെ ഭൂമിയും വനമേഖലയും ചേർന്ന പ്രദേശത്താണ് പോത്തിനെ വന്യമൃഗം കടിച്ചുകൊന്നനിലയിൽ കണ്ടെത്തിയത്. സമീപത്ത് കാൽപാടുകളുമുണ്ടായിരുന്നു. ഇത് അഞ്ച് വയസ്സുള്ള കടവയുടേതാണെന്ന് സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ വനം വകുപ്പ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.