താമരശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട; 12.9 കിലോ കഞ്ചാവ് പിടികൂടി
ട്രോളി ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു കടത്തിയത്

താമരശ്ശേരി: താമരശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട. ആന്ധ്രാപ്രദേശിൽ നിന്നും ബെംഗളൂരു വഴി കടത്തിക്കൊണ്ടു വന്ന 12.9 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. വടകര അഴിയൂർ സ്വദേശിയെയാണ് എക്സൈസ് അധികൃതർ പിടികൂടിയത്. ട്രോളി ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
ഇന്നലെ വൈകീട്ട് ഏഴരയോടെയായിരുന്നു സംഭവം. അഴിയൂർ സലീനം ഹൗസിൽ ശരത് വത്സരാജാ (39)ണ് പിടിയിലായത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്മെൻ്റ് സി.ഐ.ടി.അനികുമാറിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയായത്. കർണാടക വോൾവോ ബസിൽ താമരശ്ശേരിയിൽ എത്തിയ പ്രതിയെ പഴയ സ്റ്റാൻഡിൽ കഞ്ചാവ് കൈമാറാനായി കാത്തുനിൽക്കുമ്പോഴാണ് ബസിനെ പിൻതുടർന്നുവന്ന സ്കോഡ് പിടികൂടിയത്.
പ്രിവന്റിവ് ഓഫിസർ ടി. പ്രജോഷ് കുമാർ , സിവിൽ എക്സൈസ് ഓഫിസർ മുഹമ്മദലി, താമരശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ഷറഫുദ്ദീൻ, ഡ്രൈവർവർ രാജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഗമാണ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. സമാന രീതിയിൽ കഞ്ചാവുമായി ഇയാൾ നേരത്തെയും പിടിയിലായിരുന്നു. പലതവണ കഞ്ചാവ് കടത്തിയിട്ടുള്ള പ്രതി എക്സൈസിൻ്റെ നിരീക്ഷണത്തിലായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.