മൂരാട് പുതിയപാലത്തിൻ്റെ പ്രവൃത്തി പുരോഗമിക്കുന്നു
പഴയപാലത്തിന് തൊട്ടടുത്തായാണ് പുതിയ പാലം

വടകര: ദേശീയപാതയിൽ മൂരാട് പുതിയപാലം നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നു. പഴയപാലത്തിന് തൊട്ടടുത്തായാണ് പുതിയ പാലം. ദേശീയപാത ആറ് വരിയിൽ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് 34 മീറ്റർ വീതിയിൽ പുതിയപാലം നിർമ്മിക്കുന്നത്.
മൂരാട് പാലവും പാലോളിപ്പാലവും അതിനിടയിലുള്ള 2.1 കിലോമീറ്റർ ദൂരം ദേശീയപാതയും പ്രത്യേകമായി ടെൻഡർ നൽകിയാണ് പ്രവൃത്തി ആരംഭിച്ചത്. അഴിയൂർ വെങ്ങളം റീച്ചിൽ ഉൾപ്പെടുന്ന ഭാഗമാണിത്.
34 മീറ്ററുള്ള ആറ് സ്പാനിലാണ് പാലം പണിയുന്നത്. ഇതിൽ രണ്ട് സ്പാനിന്റെ പൈലിങ് ഇതിനകം പൂർണമായിട്ടുണ്ട്. പൈൽ കേപ്പുകളുടെ നിർമാണം ഇപ്പോൾ നടക്കുന്നുണ്ട്. തൂണുകൾക്ക് മുകളിൽ സ്ഥാപിക്കേണ്ട കൂറ്റൻ കോൺക്രീറ്റ് ബീമുകൾ കരയിലാണ് നിർമിച്ചത്. ഇത് ക്രെയിൻ ഉപയോഗിച്ച് തൂണുകളിൽ സ്ഥാപിക്കും.
പുഴയുടെ മധ്യത്തിലുളള പൈലിങ് പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലിനും പാലങ്ങളുടെയും റോഡിന്റെയും നിർമാണത്തിനുമായി 210. 21 കോടി രൂപയാണ് എസ്റ്റിമേറ്റ്. ഇതിൽ 68. 5 കോടി രൂപ നിർമാണപ്രവർത്തനങ്ങൾക്കും 128 കോടി രൂപ ഭൂമിയേറ്റെടുക്കലിനും മറ്റ് അനുബന്ധ പ്രവർത്തനങ്ങൾക്കുമാണ് വകയിരുത്തിയിരിക്കുന്നത്. പുതിയ പാലം പണി പൂർത്തിയായാൽ ഗതാഗതം ഇതുവഴിയാക്കും. തുടർന്ന് പഴയ പാലം പൊളിച്ച് പണിയും.