മുതുകാട് വീണ്ടും ആയുധധാരികളായ മാവോവാദികള കണ്ടതായി നാട്ടുകാർ
കോളനിക്ക് അടുത്ത് മൂന്നാംബ്ലോക്ക് ഭാഗത്തെ പുഴത്തീരത്താണ് ആറംഗസംഘത്തെ കണ്ടത്.
പേരാമ്പ്ര: മുതുകാട് സീതപ്പാറ ആദിവാസി കോളനിക്കടുത്ത് ഇന്നലെ ആയുധധാരികളായ മാവോവാദികൾ എത്തിയതായി നാട്ടുകാർ. കോളനിക്കടുത്ത് മൂന്നാംബ്ലോക്ക് ഭാഗത്തെ പുഴത്തീരത്താണ് ആറംഗസംഘത്തെ കണ്ടത്. ജോലികഴിഞ്ഞ് കുളിക്കാനായി പുഴത്തീരത്ത് എത്തിയ നാട്ടുകാരായ നാലുപേരാണ് ഇവരെ കണ്ടത്. ഇവരോട് കടയിൽപോയി അരി വാങ്ങിയെത്തിക്കാൻ സംഘം ആവശ്യപ്പെട്ടു. എന്നാൽ ഇപ്പോൾ പോകാൻ കഴിയില്ലെന്ന് അറിയിച്ചതോടെ വീട്ടിൽനിന്ന് അരിയെടുത്ത് നൽകാൻ ആവശ്യപ്പെടുകയായിരുന്നു. രണ്ടുപേരെ അവിടെനിർത്തി മറ്റുള്ളവരെ പറഞ്ഞയച്ചു. അവർ നൽകിയ അരിയുമായി ഒരു മണിക്കൂറിനുള്ളിൽ പ്രദേശത്തുനിന്ന് മടങ്ങി.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ പുതിയ സ്ഥലത്തേക്ക്
വീടുമാറിയ കാര്യങ്ങളെപ്പറ്റിയും സംഘം ചോദിച്ചറിഞ്ഞുവെന്നാണ് വിവരം. നേരത്തെതന്നെ പഞ്ചായത്ത് പ്രസിഡന്റുൾപ്പടെയുള്ളവർക്കെതിരേ പോസ്റ്ററും നോട്ടീസും പതിച്ച് മാവോവാദികൾ രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ആറുമാസമായി പ്രസിഡന്റിന് തോക്കേന്തിയ തണ്ടർബോൾട്ട് സംഘത്തിന്റെ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

