പണിമുടക്ക് ദിവസം മൂരാട് പാലത്തിലെ കുഴികളടച്ച് നാട്ടുകാർ
യാത്രക്കാർക്ക് ആശ്വാസമാവുകയാണ് ഈ പ്രവൃത്തി

വടകര: നാൽപത്തെട്ടു മണിക്കൂർ പണിമുടക്കിൽ മൂരാട് പാലത്തിന് ആശ്വാസം. നാട്ടുകാർ മുന്നിട്ടിറങ്ങിയാണ് പൊട്ടിപ്പൊളിഞ്ഞ മൂരാട് പാലത്തിലെ കുഴികൾ അടച്ചത്. പാലത്തിൻ്റെ അറ്റകുറ്റ പണികൾക്കാവശ്യമായ കോൺക്രീറ്റ് മിശ്രിതവും ഉപകരണങ്ങളും പാലോളിപ്പാലം - മൂരാട് ദേശീയപാതയുടെ ഉപ കരാറുകാരായ 'ഇട ഇൻഫ്രാസ്ട്രക്ചർ' കമ്പനിയാണ് നൽകിയത്.
കോഴിക്കോട് - കണ്ണൂർ ദേശീയപാതയിലെ പ്രധാന ഗതാഗതക്കുരുക്കുകളിലൊന്നാണ് മൂരാട് പാലം. പാലത്തിന്റെ രണ്ടറ്റത്തും ദേശീയപാത വികസനപ്രവൃത്തികൾ നടക്കുന്നതിനാൽ വാഹനങ്ങൾ പൊതുവേ വേഗം കുറച്ചാണ് പോകുന്നത്. പാലത്തിൽ കുഴികൾകൂടിയായത്തോടെ ഇതുവഴിയുള്ള യാത്രാക്ലേശം ഇരട്ടിക്കുകയായിരുന്നു.
വടക്കെ വയലിൽ രാമചന്ദ്രൻ, ശോഭൻ മൂരാട്, പിടി. വിജയൻ, കെ. എം. റിനീഷ്, രഞ്ജിത്, ലനീഷ് കയ്യിൽ, ഇബ്രാഹിം പാലയാട്ടുനട, പി. ടി. രമേശൻ, ദിലീപ് മൂരാട്, കെ. എൻ. നാരായണൻ, വിവേക് മൂരാട്, പ്രമോദ് എടവലത്ത്, ഷിജു എന്നിവർ പ്രവൃത്തികൾക്ക് നേതൃത്വം നൽകി. വൈകീട്ടോടെ വാഹന ഗതാഗതം പുനഃസ്ഥാപിച്ചു.