പേരാമ്പ്ര ബൈപാസ് തോടുകളും നീര്‍ച്ചാലുകളും നശിപ്പിക്കുമെന്ന് പരാതി
പരിസരവാസികളാണ് പരാതികളുമായി രംഗത്ത് വരുന്നത്
പേരാമ്പ്ര: പേരാമ്പ്ര നിവാസികളുടെ ചിരകാല സ്വപനമായ ബൈപാസ് നിര്‍മ്മാണം പൂര്‍ണതയിലേക്ക് നീങ്ങുമ്പോഴും നാട്ടുകാരുടെ പരാതിയും കനക്കുന്നു.നിര്‍മാണം നടക്കുന്ന പരിസരങ്ങളില്‍ താമസിക്കുന്നവരാണ് പരാതികളുമായി രംഗത്ത് വരുന്നത്. ബൈപാസ് നിർമാണം പൂര്‍ത്തിയാവുമ്പോള്‍ തോടുകളും നീർച്ചാലുകളും നശിക്കുന്നതായാണ് പരാതി. ബൈപാസ് നിര്‍മാണം പൂര്‍ണ്ണമാകുമ്പോള്‍ പേരാമ്പ്ര പട്ടണത്തിന് കുളിര്‍മ പകരുന്ന പല നീര്‍ച്ചാലുകള്‍ നശിക്കുമോയെന്ന ആശങ്കയാണ് ജനങ്ങള്‍ പ്രധാനമായും പങ്കു വെക്കുന്നത്.
ബൈപാസ് അവസാനിക്കുന്ന അഞ്ചാം വാർഡിലെ പൊയിലൂറത്താഴെ തിരുവോത്ത് ഭാഗത്തെ മൂന്നോളം നീർച്ചാലുകളും തോടുകളും മണ്ണടിഞ്ഞ് ഇല്ലാതാകുമെന്നതാണ് പ്രധാന പരാതി.നിര്‍മാണം കഴിയുമ്പോള്‍ ചിരുതകുന്ന് ഭാഗത്തു നിന്നും എത്തുന്ന വെള്ളം താഴ്ന്ന ഭാഗത്തെത്തി മരങ്ങളടക്കം നശിക്കുന്ന സാഹചര്യമാണുണ്ടാവുക. ബൈപാസ് നിർമാണം നടക്കുന്നത് ഏറിയ പങ്കും വയൽ ഭാഗങ്ങളിൽ ആയതിനാൽ ഇരു ഭാഗങ്ങളിലും വെള്ളം കയറി വീടുകള്‍ വെള്ളത്തിലാകുകയും കൃഷി നശിക്കുകയും ചെയ്യുന്ന അവസ്ഥയുമുണ്ടാകും.
പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ടി.പി.രാമകൃഷ്ണൻ എംഎൽഎ, പഞ്ചായത്ത്, റവന്യു അധികാരികൾക്കും നാട്ടുകാർ ആക്‌ഷൻ കമ്മിറ്റി രൂപീകരിച്ച് പരാതി നൽകിയിരുന്നു.നര്‍മാണത്തിനിടയില്‍ തന്നെ കയറ്റം ഇറങ്ങിവരുന്ന സ്ഥലത്തെ വയൽ ഭാഗത്ത് കൾവർട്ടുകൾ നിർമിച്ച് വെള്ളം ഒഴിഞ്ഞുപോകാനുള്ള സംവിധാനം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

