കിണറ്റിൽ വീണ മുട്ടനാടിന് രക്ഷകരായി പേരാമ്പ്ര ഫയർഫോഴ്സ്
അറുപതടി ആഴമുള്ള കിണറ്റിൽ വീണ ആടിനെയാണ് രക്ഷിച്ചത്

മേപ്പയൂർ: അറുപതടിയോളം ആഴമുള്ള കിണറ്റിലകപ്പെട്ട മുട്ടനാടിന് പുതുജീവൻ നൽകി പേരാമ്പ്ര ഫയർ ഫോഴ്സ്. മേയുന്നതിനിടെ കിണറ്റിൽ വീണ ആടിനെയാണ് അഗ്നിശമന സേനാംഗങ്ങൾ രക്ഷിച്ചത്. മേപ്പയൂർ ഗ്രാമപഞ്ചായത്തിലെ കൂനംവള്ളിക്കാവിലായിരുന്നു സംഭവം. കാഞ്ഞിരമുള്ളതിൽ ഷെരീഫിന്റെ മൂന്നുവയസ്സ് പ്രായമുള്ള മുട്ടനാടാണ് കിണറ്റിൽ വീണത്.
കിണറ്റിൽ ഇറങ്ങി ആടിനെ രക്ഷിക്കാൻ കഴിയാത്തതിനെ തുടർന്നാണ് പേരാമ്പ്ര ഫയർ ഫോഴ്സിനെ വിവരമറിയിച്ചത്. ഉടൻ തന്നെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സി. മുരളീധരൻ, പി. സി. പ്രേമൻ എന്നിവരുടെ നേതൃത്വത്തിൽ സേനാംഗങ്ങൾ സ്ഥലത്തെത്തുകയായിരുന്നു. തുടർന്ന് ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ടി. ബിജീഷ് കിണറ്റിലിറങ്ങുകയും സേനാംഗങ്ങളുടെ സഹായത്തോടെ ആടിനെ പുറത്തെടുക്കുകയുമായിരുന്നു.
എ. കെ. ഷിഗിൻ ചന്ദ്രൻ, എസ്. ആർ സാരംഗ്, ഇ. എം. പ്രശാന്ത്, എ. സി. അജീഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. നഷ്ടപ്പെട്ടുവെന്നു കരുതിയ ആടിനെ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് വീട്ടുകാർ. ഫയർഫോഴ്സിന് നന്ദി പറയാനും അവർ മടിച്ചില്ല.