എക്സൈസ് ഉദ്യോഗസ്ഥർ ചമഞ്ഞ് മദ്യവും പണവും തട്ടിയ സംഘം പിടിയിൽ
വില്പനക്ക് കൊണ്ടുപോകുകയല്ലെന്ന് പറഞ്ഞതോടെ പൈസ ആവശ്യപ്പെടുകയായിരുന്നു

കുറ്റ്യാടി: എക്സൈസ് ഉദ്യോഗസ്ഥരെന്ന വ്യാജേന പണവും മദ്യവും തട്ടിയെടുക്കുന്ന രണ്ടംഗ സംഘം അറസ്റ്റിൽ. കോഴിക്കോട് പുതിയങ്ങാടി ഫാത്തിമ മൻസിലിൽ മഗ്ബൂൽ (51), അത്തോളി ഓങ്ങല്ലൂർ മീത്തൽ ബർജീസ് (35) എന്നിവരാണ് പിടിയിലായത്. മദ്യഷാപ്പുകളിൽനിന്ന് അളവിൽ കൂടുതൽ മദ്യം വാങ്ങി പോകുന്നവരെയാണ് സംഘം പിന്തുടർന്ന് പിടികൂടുന്നത്.
കഴിഞ്ഞ ഒമ്പതിന് തൊട്ടിൽപാലത്ത് വെച്ച് നരിപ്പറ്റ സ്വദേശിയിൽനിന്ന് അയ്യായിരം രൂപയും ആറു ലിറ്റർ മദ്യവും തട്ടിയെടുത്ത പരാതിയിലാണ് അറസ്റ്റ്. തൊട്ടിൽപാലം എസ്.ഐ സേതുമാധവൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തൊട്ടിൽപാലം ബിവറേജസ് കോർപറേഷന്റെ മദ്യഷാപ്പിൽനിന്ന് മദ്യം വാങ്ങി മടങ്ങിയ ബിജുവിനെയും സുഹൃത്തിനെയും ബൈക്കിൽ പിന്തുടർന്ന മഗ്ബൂലും ബർജീസും തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് എക്സൈസ് സ്ക്വാഡാണെന്നും മദ്യം അളവിൽ കൂടുതലായതിനാൽ നാദാപുരം എക്സൈസ് ഓഫിസിലേക്ക് വരണമെന്നും പറഞ്ഞ് നിർബന്ധിച്ച് ബൈക്കിൽ കയറ്റി.
വില്പനക്ക് കൊണ്ടുപോകുകയല്ലെന്നും കല്യാണത്തിന്റെ ഭാഗമായി വാങ്ങിയതാണെന്നും യുവാക്കൾ പറഞ്ഞതോടെ അയ്യായിരം രൂപ തന്നാൽ കേസ് ഒഴിവാക്കിത്തരാമെന്നും പറഞ്ഞു. പൈസ കൈവശമില്ലാത്തതിതനാൽ ഒരാൽ ചെന്ന് പണം എത്തിക്കുകയായിരുന്നു. എന്നാൽ, അയ്യായിരം രൂപയും പിടിച്ചെടുത്ത മദ്യവും പ്രതികൾ കൊണ്ടുപോകുകയായിരുന്നു.
സംഭവത്തിനുശേഷം എക്സൈസുമായി ബന്ധപ്പെട്ടപ്പോഴാണ് റെയ്ഡ് നടന്നിട്ടില്ലെന്ന് അറിയുന്നത്. തുടർന്ന് എക്സൈസ് നിർദേശ പ്രകാരം തൊട്ടിൽപാലം പൊലീസിൽ പരാതി ൽകുകയായിരുന്നു. ടൗണിലെ സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ പിന്നീട് കോഴിക്കോടുനിന്ന് പിടികൂടി. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.