യാത്രക്കാരെ ദുരിതത്തിലാഴ്ത്തി പേരാമ്പ്ര - തറമ്മലങ്ങാടി റോഡ്
ആശുപത്രി ആവശ്യങ്ങൾക്ക് പോലും വിളിച്ചാൽ വാഹനങ്ങൾ ഇവിടേക്ക് എത്തുന്നില്ല

അരിക്കുളം: മഴയെത്തിയതോടെ പേരാമ്പ്ര - തറമ്മലങ്ങാടി റോഡിന്റെ ശോചനീയാവസ്ഥ ഇരട്ടിച്ചിരിക്കുകയാണ്. റോഡിലൂടെ നടന്നു പോകാനോ, വാഹനത്തിൽ സഞ്ചരിക്കാനോ കഴിയാതായതോടെ റോഡിലൂടെ പോകാൻ പുതിയ വഴികൾ തേടേണ്ട സ്ഥിതിയിലാണ് പ്രദേശവാസികൾ. അടിയന്തര ആവശ്യങ്ങൾക്ക് പോലും പുറത്തേക്ക് എത്താൻ സാധിക്കാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ചെളി നിറഞ്ഞതോടെ ആശുപത്രി ആവശ്യങ്ങൾക്ക് പോലും വിളിച്ചാൽ വാഹനങ്ങൾ എത്തുന്നില്ല. നിത്യേന നിരവധി സ്കൂൾ വിദ്യാർത്ഥികൾ അടക്കം യാത്ര ചെയ്യുന്ന, റോഡിന്റെ ശോചനീയാവസ്ഥ നടുവണ്ണൂർ ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
പേരാമ്പ്ര, നൊച്ചാട്, അരിക്കുളം ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നു പോകുന്നതും, നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ കാവുന്തറ, എലങ്കമൽ പ്രദേശങ്ങളിലുള്ളവർക്ക് കൂടി ഏറെ പ്രയോജനപ്പെടുന്നതുമായ, പേരാമ്പ്ര - നൊച്ചാട് - തറമ്മലങ്ങാടി റോഡാണ് പണി പൂർത്തിയാകാതെ ചെളിക്കുളമായത്. ചേനോളി, നൊച്ചാട്, കാരയാട് ഗ്രാമപ്രദേശങ്ങളിലുള്ളവർക്ക് പേരാമ്പ്ര, കൊയിലാണ്ടി പട്ടണങ്ങളിൽ എത്തിച്ചേരാനുള്ള പ്രധാന റോഡാണിത്. റോഡിൻ്റെ വികസനത്തിനായി മുൻമന്ത്രിയും പേരാമ്പ്ര എംഎൽഎയുമായ ടി. പി. രാമകൃഷ്ണന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും പത്ത് കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ സമയത്ത് പണി പൂർത്തിയാകാത്തതിനാൽ റോഡ് സഞ്ചാര യോഗ്യമല്ലാത്ത സ്ഥിതിയിലാണിപ്പോൾ.
പലയിടങ്ങളിലുമുള്ള അശാസ്ത്രീയമായ നിർമ്മാണവും, പ്രത്യേകിച്ച് ആവശ്യത്തിന് ഡ്രൈനേജുകൾ നിർമ്മിക്കാത്തത് കാരണം, മഴ പെയ്തതോടെ, റോഡിലേക്ക് ഒഴുകിയെത്തിയ മണ്ണ് റോഡിൽ കുന്നുകൂടി. ക്വാറി വേസ്റ്റ് മൂടിയെങ്കിലും പ്രശ്നത്തിന് താൽകാലിക പരിഹാരം ഉണ്ടായില്ലെങ്കിൽ നാട്ടുകാരുടെ ജീവിതം പ്രതിസന്ധിയിലാകും.