മരണത്തിലും ജീവൻ പകുത്തു നൽകി; യദുവിൻ്റെ ജീവൻ ഇനിയും തുടിക്കും
യദുവിൻ്റെ ഹൃദയവും കരളും വൃക്കകളും നാലുപേർക്ക് പുതുജീവനാകും
ചേമഞ്ചേരി: വെങ്ങളത്തുണ്ടായ വാഹനാപകടത്തിൽ മരിച്ച യദുവിൻ്റെ ഹൃദയം ഇനി മറ്റൊരാളിൽ മിടിക്കും. ഇരുവൃക്കകളും കരളും മറ്റു മൂന്നുപേരിൽ പുതുപ്രതീക്ഷ നൽകും. മസ്തിഷ്കമരണം സംഭവിച്ച യദുകൃഷ്ണയുടെ അവയവങ്ങൾ ദാനം ചെയ്തതു വഴി നാലുപേർക്കാണ് ജീവിതം തിരികെ ലഭിക്കുന്നത്.
തിരുവങ്ങൂർ മാണിക്യംവീട്ടിൽ (ചക്കിട്ടകണ്ടി) യദുകൃഷ്ണയെന്ന പതിനെട്ടുകാരൻ്റെ അവയവങ്ങളാണ് പകുത്തു നൽകിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വെങ്ങളം മേൽപ്പാലത്തിൽ വച്ച് യദുകൃഷ്ണ സഞ്ചരിച്ച സ്കൂട്ടർ ലോറിയുമായി കൂട്ടിയിടിച്ച് അപകടത്തിൽപെട്ടത്. ഗുരുതരമായി പരിക്കേറ്റ യദുകൃഷ്ണയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരുന്നു.
തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് ഈ വർഷം പ്ലസ്ടു പഠനം പൂർത്തിയാക്കിയ യദുകൃഷ്ണ സുരേഷിന്റെയും രേഖയുടെയും മകനാണ്. യാസ്മികയാണ് സഹോദരി.

