മലിനജലം പുറത്തേക്കൊഴുക്കിയ കെട്ടിട ഉടമകൾക്കെതിരെ പഞ്ചായത്ത് നടപടി
കെട്ടിട ഉടമകൾക്കെതിരെ നാദാപുരം ഗ്രാമപഞ്ചായത്താണ് നടപടി സ്വീകരിച്ചത്
നാദാപുരം: നാദാപുരം ഗവ. ആശുപത്രി പരിസരത്ത് റോഡിലൂടെ കക്കൂസ് മാലിന്യം ഒഴുക്കിയ, കെട്ടിട ഉടമകൾക്ക് എതിരെ പഞ്ചായത്ത് നടപടി എടുത്തു. ടൗണിൽ മണിയറ ഫർണിച്ചറിനു സമീപമുള്ള, ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ നിന്നും മലിന ജലം പുറത്തേക്ക് ഒഴുക്കി വിട്ടതിനെ തുടർന്നാണ് കെട്ടിട ഉടമകൾക്കെതിരെ നാദാപുരം ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിച്ചത്. കഴിഞ്ഞദിവസം രാത്രിയാണ് കെട്ടിടത്തിലെ ഡ്രൈനേജ് സംവിധാനം തടസ്സപ്പെട്ടതിനെ തുടർന്ന് മലിനജലം പുറത്തേക്ക് ഒഴുകിയത്. മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്തതിന് സമീപത്തെ കാറ്ററിംഗ് സ്ഥാപനത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്.
താമസത്തിന് അനുമതിയില്ലാത്ത വാണിജ്യ കെട്ടിടത്തിലാണ് ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിട്ടുള്ളത്.ഡിവൈഎഫ്ഐ ഇത് സംബന്ധിച്ച് പഞ്ചായത്ത് അധികൃതർക്ക് പരാതി ലഭിക്കുകയും, തുടർന്ന് പഞ്ചായത്ത് അധികൃതർ സ്ഥല പരിശോധന നടത്തുകയും കെട്ടിട ഉടമകൾക്ക് ഇന്ന് നോട്ടീസ് നൽകുകയുമായിരുന്നു. 48 മണിക്കൂറിനകം മാലിന്യ പ്രശ്നം പരിഹരിക്കാനും ഏഴു ദിവസത്തിനകം താമസക്കാരെ ഒഴിപ്പിക്കാനും നോട്ടീസ് നൽകി.
നിർദ്ദേശങ്ങൾ പാലിക്കാത്ത പക്ഷം പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുന്ന താണെന്ന് നോട്ടീസിൽ പറയുന്നുണ്ട്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ്, ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു എന്നിവരാണ് പരിശോധന നടത്തി നടപടി സ്വീകരിച്ചത്. പഞ്ചായത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന മുഴുവൻ കെട്ടിടങ്ങളിലും രണ്ട് ആഴ്ച്ചക്കകം പരിശോധന നടത്തുമെന്നും, മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെയും, മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഇല്ലാതെയും, ശുചിത്വ നിലവാരമില്ലാതെയും പ്രവർത്തിക്കുന്ന കെട്ടിടങ്ങളിലെ താമസക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.

