ഇർഷാദിന്റെ കൊലപാതകത്തിലെ ദുരൂഹത കണ്ടെത്തുക, മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുക; ഡി വൈ എഫ് ഐ
നാടിന് ഭീഷണിയായി മാറുന്ന ക്വട്ടേഷൻ-സ്വർണ്ണ കടത്ത്-ലഹരി മാഫിയകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഡി വൈ എഫ് ഐ പേരാമ്പ്ര ബ്ലോക്ക് എക്സിക്യൂട്ടീവ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

പേരാമ്പ്ര:പന്തിരിക്കര കോഴിക്കുന്നുമ്മൽ ഇർഷാദിനെ
സ്വർണക്കടത്തു സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ ശക്തമായ അന്വേഷണം നടത്തി മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുകയും, ദുരൂഹത കണ്ടെത്തുകയും ചെയ്യണമെന്ന് ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു.
കഴിഞ്ഞ മെയ് 13നാണ് ഇർഷാദ് ദുബായിൽനിന്ന് കരിപ്പൂർ എയർപോർട്ടിൽ എത്തിയത്. കോഴിക്കോട് എത്തിയിട്ടും വീട്ടിൽ എത്താത്തതിനാൽ വീട്ടുകാർ മെയ് 16ന് പെരുവണ്ണാമൂഴി പൊലീസിൽ പരാതി നൽകുകയായിരുന്നു. പിന്നീട് പത്തനംതിട്ട സ്വദേശി തൊണ്ടിപ്പറമ്പിൽ നിഷാ മോളെന്ന യുവതി ഇർഷാദിന്റെ വീട്ടിലെത്തി തന്റെ ഭർത്താവ് ജസീൽ ജലീൽ ദുബായിയിൽ നിന്ന് കൊടുത്തുവിട്ട 60 ലക്ഷം രൂപയുടെ സ്വർണം ആവശ്യപ്പെടുകയും, ഇർഷാദ് സ്ഥലത്തില്ലാത്തതിനാൽ തിരിച്ചു പോവുകയുമായിരുന്നു.
ഇർഷാദിന്റെ വീട്ടിലേക്ക് നിരന്തരം ഭീഷണിസന്ദേശം വന്നിട്ടുണ്ട്. "വീടിന് മുന്നിൽ ഇർഷാദിന്റെ മൃതദേഹം കൊണ്ടിടുമെന്ന " കേസിലെ മുഖ്യപ്രതി സ്വാലിഹിന്റെ ഓഡിയോ സന്ദേശവും കഴിഞ്ഞദിവസം പുറത്ത് വന്നിരിക്കുകയാണ്.
ഇർഷാദിനെ കൊലപ്പെടുത്തിയ കേസിലെ മുഴുവൻ പ്രതികളെയും ഉടനടി അറസ്റ്റ് ചെയ്യണമെന്നും, ക്വട്ടേഷൻ-സ്വർണ്ണ കടത്ത്-ലഹരി മാഫിയകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും
ഡി വൈ എഫ് ഐ പേരാമ്പ്ര ബ്ലോക്ക് എക്സിക്യൂട്ടീവ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.