വിസ്മയങ്ങൾ പകർന്ന് നടുവണ്ണൂരിൽ നാട്ടുപക്ഷി സർവേ
നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് ജൈവവൈവിധ്യ റജിസ്റ്റർ നവീകരിക്കുന്നതിന്റെ ഭാഗമായാണ് പക്ഷി സർവേ നടത്തുന്നത്.
നടുവണ്ണൂർ: നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് ജൈവവൈവിധ്യ റജിസ്റ്റർ നവീകരിക്കുന്നതിന്റെ ഭാഗമായി നടന്ന പക്ഷി സർവേയുടെ ഒന്നാം ഘട്ടത്തിൽ 76 ഇനം പക്ഷികളെ കണ്ടെത്തി. കൊമ്പൻ കുയിൽ(Jacobin Cuckoo), ചെങ്കുയിൽ (Banded Bay Cuckoo ), ഓമന പ്രാവ് (Asian Emarald Dove) , പുള്ളി ചിലപ്പൻ (Puff-throated Babbler) എന്നിവ ഇതിൽ ഉൾപ്പെടും. ഇതിൽ കൊമ്പൻ കുയിലിന്റെ സാന്നിധ്യം ആദ്യമായാണ് പഞ്ചായത്തിൽ രേഖപ്പെടുത്തുന്നത്. ദേശാടന കാലത്തെ കണക്കെടുപ്പ് കൂടി നടത്തുന്നതോടെ പക്ഷികളുടെ വൈവിധ്യം നൂറു കടക്കും എന്ന് കണക്കാക്കുന്നു.
പറമ്പിൻകാട് പ്രദേശത്തിൽ പൊതുവെ കാണപ്പെടുന്ന മഞ്ഞകണ്ണി തിത്തിരി (Yellow-wattled lapwing) പക്ഷികളുടെ അസാന്നിധ്യവും സർവേയിൽ ശ്രദ്ധിക്കപ്പെട്ടു. പഞ്ചായത്തിലെ പക്ഷികളുടെ പ്രധാന കേന്ദ്രങ്ങളിലാണ് സർവെയുടെ ഭാഗമായി പക്ഷി നിരീക്ഷകരുടെ സംഘം സന്ദർശിച്ചത്. ഓണം ബേർഡ് കൗണ്ടിങ്ങിന്റെ ഭാഗമായി പഞ്ചായത്തിലെ കീഴ്ക്കോട്ട് കടവ് മുതൽ വെങ്ങളത്ത് കണ്ടി കടവ് കണ്ടൽ തുരുത്ത് വരെയുള്ള ഭാഗം, മന്ദങ്കാവ് പറമ്പിൻ കാട്, ഏച്ചിൽ മല, രാമൻ പുഴയോരം, വല്ലോറ മല, കോക്കരപ്പാറ, കരുവണ്ണൂർ എളയടത്ത് താഴെ ഭാഗം, നടുവണ്ണൂർ ടൗൺ എന്നീ ഭാഗങ്ങളിലാണ് നാല് ദിവസം സർവ്വെ നടത്തിയത്.
ഓണം ബേഡ് കൗണ്ടിങ്ങിന്റെ ഭാഗമായി പക്ഷികളുടെ സ്വാഭാവിക വാസസ്ഥലത്ത് എത്തിയയാണ് സർവേ നടത്തിയത്. സർവേയോടൊപ്പം പക്ഷികളുടെ ശബ്ദം റെക്കോർഡ് ചെയ്തെടുക്കുകയും പഞ്ചായത്ത് ഡാറ്റാ ബേസിലേക്ക് ചേർക്കുകയും ചെയ്തു.
പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന കമ്മിറ്റി കൺവീനർ എൻ.കെ. സലീം, പദ്ധതി കോ-ഓഡിനേറ്റർ എസ്.സുജിത്ത്, , ആർ. അരുൺ, മുഹമ്മദ് ഹിറാഷ് കണ്ണൂർ കൂത്തുപറമ്പ് സ്വദേശി ടി.വിഷ്ണു, എൻ.എസ്. അർജ്ജുൻ തുടങ്ങിയവരാണ് സർവെയിൽ പങ്കെടുത്തത്.

