വയോധികയെ കൊലപ്പെടുത്തി മോഷണം നടത്തിയ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു
2016 ലായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്.

കണ്ണൂർ: ഇരിക്കൂറിൽ വീട്ടിൽ കയറി വയോധികയെ കൊലപ്പെടുത്തി മോഷണം നടത്തിയ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഇരിക്കൂർ സിദ്ദീഖ് നഗർ സ്വദേശിനി കുഞ്ഞാമിനയെയാണ് കൊലപ്പെടുത്തിയത്. 2016 ലായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. വീട്ടിലാരുമില്ലാതിരുന്ന സമയത്തായിരുന്നു കൊലപാതകം നടന്നത്. കുഞ്ഞാമിനയെ കൊലപ്പെടുത്തി സ്വർണവും പണവും കവരുകയായിരുന്നു.
സംഭവത്തെ തുടർന്ന് ഇരിക്കൂർ പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. ആമിനയുടെ വീട്ടു പറമ്പിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന ഇതര സംസ്ഥാനത്ത് നിന്നും എത്തിയ തട്ടിപ്പ് സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിൻ്റെ സംശയം. കൊലപാതകത്തിന് ശേഷം വീട്ടു പറമ്പിൽ താമസിച്ചിരുന്ന സംഘം നാടുവിട്ടതോടെ കേസന്വേഷണം പാതിവഴിയിൽ നിൽക്കുകയും ചെയ്തു.
കുഞ്ഞാമിനയുടെ ബന്ധുക്കൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് കേസേറ്റെടുത്തത്. ക്രൈംബ്രാഞ്ച് ഡിവൈ എസ് പി മനോജ് കുമാറിൻെറ നേതൃത്വത്തിൽ ഉള്ള സംഘമാണ് കേസ് ഏറ്റെടുത്തത്. കഴിഞ്ഞ ദിവസം സംഭവസ്ഥലം സന്ദർശിച്ച അന്വേഷണസംഘം കുഞ്ഞാമിനയുടെ മക്കളിൽ നിന്നും മൊഴിയെടുത്തു. പ്രതികളെന്ന് സംശയിക്കുന്ന തട്ടിപ്പ്
സംഘം മാക്സിയും ചുരിദാറും വീടുകളിൽ വിൽപന നടത്തിവരുകയായിരുന്നു. തമിഴ്നാട്, ഗുജറാത്ത്, തിരുവനന്തപുരം, ഷൊർണൂർ, വയനാട് മാനന്തവാടിയിലും ഇവർ താമസിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ഷൊർണൂർ പൊലീസിൽ ഇവർക്കെതിരെ പണം വാങ്ങി തട്ടിപ്പ് നടത്തിയ കേസ്.2013ൽ ആന്ധ്രയിൽ കത്തികാട്ടി ഭീഷണിപ്പെടുത്തി പണം കവർന്നെന്ന കേസ് സംഘത്തിനെതിര രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതാമക്കിയിട്ടുണ്ട്.