ആനക്കാംപൊയിൽ കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്ക് പ്രാഥമിക അനുമതി
2016 ലെ തെരഞ്ഞെടുപ്പിൽ തിരുവമ്പാടി മണ്ഡലം എൽ.ഡി.എഫ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു തുരങ്കപാത.

മുക്കം:സംസ്ഥാന സർക്കാരിന്റെ സ്വപ്നപദ്ധതിയായ ആനക്കാംപൊയിൽ -കള്ളാടി -മേപ്പാടി തുരങ്കപാതയ്ക്ക് വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രാഥമിക അനുമതി ലഭിച്ചതോടെ ആഹ്ലാദത്തിൽ മലയോരം. പദ്ധതിയെ എതിർത്ത് തോൽപ്പിക്കുമെന്ന് പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അടക്കമുള്ള വികസന വിരോധികൾക്കുള്ള തിരിച്ചടിയാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി.
ഒരിക്കലും യാഥാർഥ്യമാകില്ലെന്ന് യു.ഡി.എഫും വികസന വിരോധികളും പ്രചാരണം നടത്തുന്നതിനിടയിലാണ് പച്ചക്കൊടി. ഇതോടെ എൽ.ഡി.എഫ് സർക്കാരിന്റെ വാഗ്ദാനം യാഥാർഥ്യമാകുമെന്ന് മലയോര ജനതയ്ക്കുറപ്പായി.
വയനാട്ടിലേക്ക് ചുരമില്ലാ പാതയെന്ന വൻ സ്വപ്നമാണ് യാഥാർഥ്യമാകാൻ പോകുന്നത്. 2016 ലെ തെരഞ്ഞെടുപ്പിൽ തിരുവമ്പാടി മണ്ഡലം എൽ.ഡി.എഫ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു തുരങ്കപാത.
എം.എൽ.എ ആയിരുന്ന ജോർജ് എം. തോമസിന്റെ ശ്രമഫലമായി ഒന്നാം പിണറായി സർക്കാർ പദ്ധതിക്ക് മുഖ്യ പരിഗണന നൽകി. മുഖ്യമന്ത്രി വ്യക്തിപരമായി ഇതിന് മുൻകൈയെടുത്തു. സർക്കാറിന്റെ ആദ്യ നൂറുദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തിയ പദ്ധതി 2020 ഒക്ടോബർ അഞ്ചിന് മുഖ്യമന്ത്രി ലോഞ്ചിങ് നിർവഹിച്ചു.