കിനാലൂരില്‍ എയിംസ് വരുന്നതിന് സ്ഥലമുടമകൾക്ക് പൂർണ സമ്മതം
ഏറ്റെടുക്കുന്ന ഭൂമിയുടെ കെട്ടിടം, മരങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയുള്ള വിലനിർണയം മൂന്ന് മാസംകൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

ബാലുശേരി:കിനാലൂരിൽ എയിംസ് സ്ഥാപിക്കുന്നതിന് സംസ്ഥാന സർക്കാർ കണ്ടെത്തിയ സ്ഥലത്തിന്റെ ഉടമകൾക്ക് ഭൂമി വിട്ടുകൊടുക്കുന്നതിന് പൂർണ സമ്മതം. ഭൂമി ഏറ്റെടുക്കുന്നതിൽ ആക്ഷേപമുണ്ടെങ്കിൽ അറിയിക്കാനുള്ള സമയപരിധി കഴിഞ്ഞിട്ടും ഇതുവരെ ആരും പരാതി ഉന്നയിച്ചില്ല.
ജൂൺ 20-ന് ആണ് കിനാലൂരിൽ ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായ ആദ്യഘട്ട വിജ്ഞാപനമിറക്കിയത്. ഇതേ തുടർന്നാണ് ആക്ഷേപമുന്നയിക്കാനായി 15 ദിവസത്തെ സമയം അനുവദിച്ചത്. ഇത് കഴിഞ്ഞിട്ടും സ്ഥലമുടമകളാരും എതിർപ്പുന്നയിച്ച് പരാതി നൽകിയിട്ടില്ലെന്ന് ചുമതലയുള്ള കൊയിലാണ്ടി തഹസിൽദാർ (എൽഎ) മുരളീധരൻ പറഞ്ഞു.
വിജ്ഞാപനത്തിലുള്ള സ്ഥലമുടമയുടെ പേര്, വീട്ടുപേര് എന്നിവയിലുള്ള ചില സാങ്കേതിക പിശക് മാത്രമാണ് ഉന്നയിക്കപ്പെട്ടത്. ഇതോടെ കിനാലൂരിൽ എയിംസിന് വേണ്ടിയുള്ള സ്ഥലമേറ്റെടുക്കൽ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയും.
കെ.എസ്.ഐ.ഡി സിയുടെ കൈവശമുള്ള ഭൂമിക്ക് പുറമെ കിനാലൂർ, കാന്തലാട് വില്ലേജുകളിൽപ്പെട്ട 193 കുടുംബങ്ങളുടെയും ഒരു ക്ഷേത്രത്തിന്റെയും ഒരു മസ്ജിദിന്റെയും കുടുംബാരോഗ്യകേന്ദ്രത്തിന്റെയും ചേർത്ത് 40.6802 ഹെക്ടർ ആണ് ഏറ്റെടുക്കുന്നത്.
ഏറ്റെടുക്കുന്ന ഭൂമിയുടെ കെട്ടിടം, മരങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയുള്ള വിലനിർണയം മൂന്ന് മാസംകൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. തുടർന്ന് 2013 -ലെ ഭൂമിയേറ്റെടുക്കലിന്റെ ഭാഗമായി പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനുമുള്ള അവകാശ നിയമം 19 പ്രകാരമുള്ള അന്തിമ വിജ്ഞാപനം പുറത്തിറക്കും.l