ചേവായൂരിലെ അവയവമാറ്റ ആശുപത്രി നിർമാണം; ആഗോള ടെൻഡർ നൽകാനുള്ള സമയം രണ്ടാഴ്ച കൂടി നീട്ടി
നിലവിൽ സെപ്റ്റംബർ നാലുവരെയായിരുന്നു ടെൻഡർ സമയം. ഇത് സെപ്റ്റംബർ 18 വരെയാണ് നീട്ടിയത്
കോഴിക്കോട് : ചേവായൂരിൽ നിർമ്മിക്കുന്ന അവയവമാറ്റ ആശുപത്രിക്ക് ആർക്കിടെക്ചറൽ കൺസൽട്ടന്റിനെ നിയമിക്കുന്നതിനുള്ള ആഗോള ടെൻഡർ നൽകാനുള്ള സമയം രണ്ടാഴ്ച കൂടി നീട്ടി.നിലവിൽ സെപ്റ്റംബർ നാലുവരെയായിരുന്നു ടെൻഡർ സമയം. ഇത് സെപ്റ്റംബർ 18 വരെയാണ് നീട്ടിയത്. കമ്പനികളുടെ അഭ്യർഥനമാനിച്ചാണ് സമയം നീട്ടിയത്.
മൂന്നുവർഷം കൊണ്ട് അവയവമാറ്റ ആശുപത്രിയുടെ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പ്രോജക്ട് മാനേജ്മെന്റ് കൺസൽട്ടന്റായ എച്ച്.എൽ.എൽ. ഇൻഫ്രാടെക് സർവീസസ് ലിമിറ്റഡാണ് ടെൻഡർ വിളിച്ചിരുന്നത്. ടെൻഡർ അംഗീകരിച്ചാൽ രണ്ടാഴ്ചകൊണ്ട് പ്രാഥമിക പദ്ധതിരേഖ തയ്യാറാക്കും.
ആശുപത്രി നിർമാണവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായി പദ്ധതി മാനേജ്മെന്റ് സമിതിയും പദ്ധതി ഉപദേശകസമിതിയും രൂപവത്കരിച്ചു. സ്പെഷ്യൽ ഓഫീസർ ഡോ. ബിജു പൊറ്റെക്കാടാണ് ഇതുസംബന്ധിച്ച ശുപാർശനൽകിയത്.

