നിപാ: ജില്ലയിൽ പൊതുപരിപാടികൾക്കുള്ള നിയന്ത്രണങ്ങൾ നീട്ടി
നിരീക്ഷണത്തിൽ കഴിയുന്നവർ ആരോഗ്യ വകുപ്പിന്റെ നിർദേശമനുസരിച്ച് 21 ദിവസം നിരീക്ഷണത്തിൽ തുടരണം
കോഴിക്കോട്: നിപാ വൈറസ് പ്രതിരോധിക്കാനായി ജില്ലയിൽ പൊതുപരിപാടികൾക്ക് ഉൾപ്പെടെ ഏർപ്പെടുത്തിയ പൊതു നിയന്ത്രണങ്ങൾ ഒക്‌ടോബർ ഒന്നുവരെ തുടരും. നിപാ വൈറസ് ബാധ നിയന്ത്രണവിധേയമായെങ്കിലും ജാഗ്രത പൂർണമായും കൈവിടാനാകില്ലെന്ന് വിദഗ്ധ സമിതി നിർദേശിച്ചതായി കലക്ടർ എ ഗീത അറിയിച്ചു.
നിരീക്ഷണത്തിൽ കഴിയുന്നവർ ആരോഗ്യ വകുപ്പിന്റെ നിർദേശമനുസരിച്ച് 21 ദിവസം നിരീക്ഷണത്തിൽ തുടരണം. ഒരു നിപാ പരിശോധനാഫലം കൂടി നെഗറ്റീവായി. തിങ്കളാഴ്ച പുതിയ പോസിറ്റീവ് കേസുകൾ ഇല്ല.
നിലവിൽ ചികിത്സയിലുള്ള എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. നിപാ പ്രതിരോധത്തിന്റെ ഭാഗമായി രാവിലെ കോർ കമ്മിറ്റിയും വൈകിട്ട് അവലോകന യോഗവും ചേർന്നു. ആരോഗ്യ മന്ത്രി വീണാ ജോർജ് ഓൺലൈനായി പങ്കെടുത്തു.26ന് വീണ്ടും വിദഗ്ധ സമിതി യോഗം ചേർന്ന് നിർദേശങ്ങൾ സമർപ്പിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.

