പന്തിരിക്കര– പെരുവണ്ണാമൂഴി റോഡിൽ ദുരിതയാത്ര
ലാസ്റ്റ് പന്തിരിക്കര മുതൽ പട്ടാണിപ്പാറ വരെ റോഡ് പൂർണമായും മെറ്റൽ ഇളകി
പേരാമ്പ്ര: പന്തിരിക്കരയിൽ നിന്നു പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള യാത്ര ദുരിതമാകുന്നു. ഈ ഭാഗത്ത് റോഡ് ടാറിങ് പ്രവൃത്തി പൂർത്തിയാക്കാത്തതാണ് പ്രശ്നത്തിനു കാരണം. വാഹനങ്ങൾ കടന്നു പോകുമ്പോൾ ഉണ്ടാകുന്ന പൊടിശല്യം കാരണം കാൽനട യാത്രക്കാരും ബൈക്ക് യാത്രക്കാരും ദുരിതത്തിലാണ്.കടിയങ്ങാട് മുതൽ ലാസ്റ്റ് പന്തിരിക്കര വരെ ടാറിങ് പ്രവൃത്തി പൂർത്തിയായെങ്കിലും ബാക്കിയുള്ള ഭാഗം ടാറിങ്ങിനു മുന്നോടിയായുള്ള മെറ്റൽ നിരത്തി അടിപ്പാത ഒരുക്കുക മാത്രമാണ് ചെയ്തത്. ഈ മെറ്റൽ പൂർണമായും ഇളകി റോഡിൽ ചിന്നിച്ചിതറി കിടക്കുന്നതു കാരണം ഇരുചക്ര വാഹനങ്ങൾ തെന്നി വീഴുന്നതും പതിവായി.
പൊടിശല്യം കാരണം റോഡരികിലുള്ള വീട്ടുകാർക്കും കടക്കാർക്കും സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആളുകൾക്കും വരേ വലിയ പ്രയാസമാണ്.പെരുവണ്ണാമൂഴിയിൽ നിന്നു പുതുതായി വരുന്ന ജല ജീവൻ പദ്ധതി പൈപ്പിടാൻ റോഡിൽ കുഴിയെടുക്കേണ്ടതിനാലാണ് ടാറിങ് പ്രവൃത്തി വൈകുന്നതെന്നു പറയുന്നു.
എന്നാൽ മാസങ്ങൾ ഏറെയായിട്ടും പട്ടാണിപ്പാറയിൽ നിന്നു കനാൽ റോഡ് വഴി പൈപ്പിടൽ തുടങ്ങി എന്നല്ലാതെ ഈ ഭാഗത്ത് പണി തുടങ്ങിയിട്ടില്ല. മുൻപ് പന്തിരിക്കര ഭാഗങ്ങളിൽ പണി നടന്നിരുന്ന അവസരത്തിൽ ദിവസവും 3 നേരം റോഡിൽ വെള്ളം തളിച്ച് പൊടിശല്യം നിയന്ത്രിച്ചിരുന്നു. ഇപ്പോൾ കരാർ ജോലിക്കാർ ഈ ഭാഗങ്ങളിലേക്ക് വരാറുമില്ല. ലാസ്റ്റ് പന്തിരിക്കര മുതൽ പട്ടാണിപ്പാറ വരെ റോഡ് പൂർണമായും മെറ്റൽ ഇളകി തകർന്നിരിക്കുകയാണ്.

