മനുഷ്യസ്നേഹത്തിന്‍റെ മഹാമാതൃക സൃഷ്ടിച്ച് കാവുന്തറ കുറുപ്പിന്‍റെ പടിക്കല്‍ ബാലകൃഷ്ണന്‍ യാത്രയായി
അവയവദാനത്തിലൂടെ നിരവധി പേര്‍ക്കാണ് അദ്ദേഹം പുതുജീവന്‍ നല്‍കിയത്.
കാവുന്തറ : അവയവ ദാനത്തിലൂടെ നിരവധി പേര്‍ക്ക് പുതുജീവന്‍ നല്‍കി, ഈ ലോകത്തിന് തന്നെ നന്മയുടെ സന്ദേശം നല്‍കിയാണ് ആരോഗ്യവകുപ്പ് ജീവനക്കാരന്‍ കൂടിയായ കാവുന്തറ കുറുപ്പിന്‍റെ പടിക്കല്‍ ബാലകൃഷ്ണന്‍ വിട പറഞ്ഞത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായി കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളുടെ കൂടെ സമ്മതത്തോടെ അവയവദാനം നടത്തിയത്. നേരത്തേ തന്നെ അദ്ദേഹം അവയവദാന സമ്മതപത്രം നല്‍കിയിരുന്നു.
ജീവിതകാലത്ത് തന്നെ സഹജീവി സ്നേഹം കടമയാക്കിയ നന്മമനസ്സിന് ഉടമയായിരുന്നു ബാലകൃഷ്ണന്‍. ഒരു പാടത്തിന്‍റെ കരയില്‍ താമസിക്കുന്ന അദ്ദേഹം പക്ഷി മൃഗാധികള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കി പരിപാലിക്കുന്നതും, വീട്ടിനകത്ത് വരെ എത്തുന്ന പക്ഷികളെ സ്നേഹിക്കുന്നതുമായ നിരവധി ദൃശ്യങ്ങള്‍ പല തവണയായി ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ഊരള്ളൂരില്‍ ഷോക്കേറ്റ് വീണ ഒരു കൊറ്റിയെ ജോലി കഴിഞ്ഞ് വരുന്നതിനിടെ കാണാനിടയായ അദ്ദേഹം അതിന് പ്രാഥമിക ശുശ്രൂഷ നല്‍കി പുതുജീവന്‍ നല്‍കിയതിന്‍റെ വിവരണമായിരുന്നു അദ്ദേഹത്തിന്‍റെ അവസാന ഫേസ്ബുക്ക് പോസ്റ്റ്.
കൊയിലാണ്ടി ഗവ: താലൂക്ക് ആശുപത്രി നഴ്സിംഗ് അസിസ്റ്റന്‍റ് ആയിരുന്ന അദ്ദേഹം എൻ ജി ഒയൂണിയന്‍ പ്രവര്‍ത്തകനും, പാലിയേറ്റീവ് പ്രവത്തകനുമായിരുന്നു. കാവുന്തറ പരേതനായ കുറുപ്പിന്‍റെ പടിക്കല്‍ അരുമയുടെയും അരിയായിയുടെയും മകനാണ്. സജിനിയാണ് ഭാര്യ. വൈശാഖ്, സാന്ദ്ര എന്നിവര്‍ മക്കളും അഞ്ജു മരുമകളുമാണ്. സഹോദരങ്ങള്‍: ആണ്ടി, മീനാക്ഷി, നാരായണി, ഗംഗാധരന്‍.

