കാട്ടുപന്നി ആക്രമണം; റിട്ട. അധ്യാപികക്ക് ഗുരുതരമായി പരിക്കേറ്റു
തോട്ടുമുക്കം ഗവ. യു.പി സ്കൂളിന്റെയും സാൻതോം ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെയും ഇടയിൽവെച്ചാണ് ആക്രമണമുണ്ടായത്

കൊടിയത്തൂർ: പട്ടാപ്പകൽ കാട്ടുപന്നി ആക്രമണത്തിൽ റിട്ട. അധ്യാപികക്ക് ഗുരുതരമായി പരിക്കേറ്റു. നടുവത്താനിയിൽ ക്രിസ്റ്റിനക്കാണ് (74)കാട്ടുപന്നി ആക്രമണത്തിൽ വലതു കൈക്ക് ഗുരുതരമായി പരിക്കേറ്റത്. തോട്ടുമുക്കം ഗവ. യു.പി സ്കൂളിന്റെയും സാൻതോം ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെയും ഇടയിൽവെച്ചാണ് ആക്രമണമുണ്ടായത്.
മുറ്റത്ത് ജോലിചെയ്യുന്നതിനിടെ പെട്ടെന്ന് കാട്ടുപന്നി ആക്രമിച്ചതിനെത്തുടർന്ന് കൈയിന്റെ എല്ലുപൊട്ടി പുറത്തുവന്ന നിലയിലാണ്.സ്കൂൾ കുട്ടികളുടെ ഇടയിലേക്കും കാട്ടുപന്നി ഓടിക്കയറി. പരിക്കേറ്റ ക്രിസ്റ്റീനയെ ഉടനെ നാട്ടുകാർ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈക്ക് ശസ്ത്രക്രിയവേണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.
മലയോര മേഖലയിൽ രാത്രി സമ യങ്ങളിൽ വ്യാപകമായി കൃഷി നശിപ്പിക്കുന്നതിനുപുറമെ കാട്ടുപന്നികൾ പട്ടാപ്പകൽ മനുഷ്യർക്കുനേരെയും ആക്രമണം നടത്തുന്നു. തോട്ടുമുക്കം പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്നും കൃഷിസ്ഥലത്തും വീട്ടുമുറ്റത്തും ഇറങ്ങാൻ പറ്റാത്ത സാഹചര്യമാണെന്നും നാട്ടുകാർ പറയുന്നു.