സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്കുള്ള വഴി പൊളിച്ചുമാറ്റിയതായി പരാതി
അസിസ്റ്റൻ്റ് കലക്ടറുടെ സന്ദർശനത്തിന് പിന്നാലെയാണ് നടപടി

മേപ്പയൂർ: അസിസ്റ്റൻ്റ് കലക്ടറുടെ സന്ദർശനത്തിന്റെ പേരിൽ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്കുള്ള വഴി പൊളിച്ചുമാറ്റിയതായി പരാതി. മേപ്പയൂർ - നെല്ല്യാടി - കൊല്ലം റോഡിൽ യാത്ര ദുഷ്കരമായതിനെ തുടർന്ന് വെള്ളിയാഴ്ച കോഴിക്കോട് അസിസ്റ്റൻ്റ് കലക്ടർ ആയുഷ് ഗോയൽ ഇവിടെ സന്ദർശനം നടത്തിയിരുന്നു. തുടർന്ന് ദുരന്തനിവാരണ നടപടികൾ സ്വീകരിക്കണമെന്നും വെള്ളക്കെട്ടുകൾ എത്രയും പെട്ടെന്ന് ഒഴിവാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുവാൻ മേപ്പയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയതിനെത്തുടർന്ന് കുറുങ്ങോട്ടു താഴെയിൽ സ്വകാര്യ ഉടമയുടെ കെട്ടിടത്തിലേക്കുള്ള വഴി പൊളിച്ചുമാറ്റിയതായാണ് പരാതി.
കെട്ടിടത്തിന് തൊട്ടടുത്തുള്ള വീടുകളിലേക്കും ബിൽഡിങ്ങുകളിലേക്കും വഴികൾ പൊളിച്ചു മാറ്റാതെയാണ് ഏകപക്ഷീയമായി ഈ ബിൽഡിങ്ങിലേക്കുള്ള വഴി പൊളിച്ചുമാറ്റിയതെന്ന് ബിൽഡിംഗ് ഉടമ പറയുന്നു. കൊല്ലം - നെല്യാടി റോഡ് വർഷങ്ങളോളമായി വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഉപയോഗിക്കാൻ പറ്റാത്ത രീതിയിലാണ് ഉള്ളത്. യാത്രാക്ലേശം കൂടിയതിനെ തുടർന്ന് യു.ഡി.എഫ്. മേപ്പയൂർ കീഴരിയൂർ പഞ്ചായത്ത് കമ്മിറ്റികൾ സമരം ചെയ്തതിന്റെ ഫലമായാണ് വെള്ളിയാഴ്ച അസിസ്റ്റൻ്റ് കലക്ടർ ഈ പ്രദേശങ്ങളിൽ സന്ദർശനം നടത്തിയത്. നിയമം നടപ്പിലാക്കുമ്പോൾ എല്ലാവർക്കും തുല്യ രീതിയിൽ നടപ്പിലാക്കാതെ ഒരു വ്യക്തിയുടെ ബിൽഡിങ്ങിലേക്കുള്ള വഴി മാത്രം പൊളിച്ചുമാറ്റിയതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
അതേസമയം വെള്ളക്കെട്ടുകളുള്ള സ്ഥലം എത്രയും പെട്ടെന്ന് പൊളിച്ചുനീക്കണമെന്ന് അസിസ്റ്റൻ്റ് ജില്ലാ കളക്ടറുടെ നിർദ്ദേശമാണ് നടപ്പിലാക്കിയത് എന്നും ബാക്കിവരുന്ന വെള്ളക്കെട്ടുകൾ ഉള്ള ഭാഗങ്ങൾ ഉടൻതന്നെ പൊളിച്ചുമാറ്റുമെന്ന് മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ പറഞ്ഞു.