ബാങ്ക് മാനേജർ കോടികൾ തട്ടിയ കേസ്; കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി
പ്രതി തമിഴ്നാട് സ്വദേശിയായതിനാലും തട്ടിപ്പ് നടത്തിയത് വൻ തുകയായതിനാലുമാണ് ജില്ലാ ക്രൈംബ്രാഞ്ചിന് കേസ് കൈമാറുന്നത്

വടകര:എടോടിയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ ബാങ്ക് മാനേജർ കോടികൾ തട്ടിയ കേസ് ക്രൈംബ്രാഞ്ചിലേക്ക്.മേട്ടുപാളയം പാത്തി സ്ട്രീറ്റ് സ്വദേശി മധാ ജയകുമാറാണ് ഇടപാടുകാരുടെ പണയ സ്വർണത്തിനുപകരം മുക്കുപണ്ടം വച്ച് 17. 20 കോടി രൂപ തട്ടിയത്.
സ്ഥലം മാറ്റം ലഭിച്ച ജയകുമാറിന് പകരം ചുമതലയേറ്റ ബാങ്ക് മാനേജർ വി ഇർഷാദിന്റെ പരാതിയിലാണ് വടകര പൊലീസ് അന്വേഷണം ആരംഭിച്ചത്. പ്രതി തമിഴ്നാട് സ്വദേശിയായതിനാലും തട്ടിപ്പ് നടത്തിയത് വൻ തുകയായതിനാലുമാണ് ജില്ലാ ക്രൈംബ്രാഞ്ചിന് കേസ് കൈമാറുന്നത്.
തട്ടിപ്പിന്റെ വ്യാപ്തി കണക്കിലെടുത്ത് കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറാനും സാധ്യതയുണ്ട്. 42 അക്കൗണ്ടുകളിൽ നിന്നായി 26.24 കി. ഗ്രാം സ്വർണമാണ് നഷ്ടമായത്. വടകരയിൽ ആദ്യമായാണ് ഇത്തരത്തിലുള്ള വലിയ സ്വർണത്തട്ടിപ്പ് നടന്നത്. വാർത്ത അറിഞ്ഞ് ഇടപാടുകാർ പലരും ശനിയാഴ്ചയും ബാങ്കിലെത്തി. അതിനിടെ മധാ ജയകുമാറിനെ കണ്ടെത്താൻ അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചു.
പ്രതിയുടെ ബന്ധുക്കളുടെയും സുഹൃത്തുകളുടെയും വിവരങ്ങളും സാമ്പത്തിക സ്ഥിതിയും മറ്റും പൊലീസ് ശേഖരിച്ചുവരികയാണ്. അടുത്തിടെ പ്രതി തമിഴ്നാട്ടിൽ ഹോട്ടൽ തുടങ്ങിയതും പ്രമുഖ സിനിമാതാരം ഉദ്ഘാടകയായ വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഡിവൈഎസ്‌പി ബാലചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കും.