മൊടക്കല്ലൂർ മലബാര്‍ മെഡിക്കല്‍ കോളേജിൽ ഗര്‍ഭസ്ഥ ശിശുവും അമ്മയും മരിച്ച സംഭവം: 23-ന് ബഹുജന മാര്‍ച്ച്
നീതി ലഭിക്കും വരെ നിയമപ്പോരാട്ടം നടത്തുമെന്ന് അശ്വതിയുടെ ഭര്‍ത്താവ് വിവേക്

മൊടക്കല്ലൂർ:പ്രസവത്തിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എകരൂല്‍ സ്വദേശിനി അശ്വതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ചസംഭവത്തില്‍ 23-ന് രാവിലെ മൊടക്കല്ലൂരിലെ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ബഹുജനമാര്‍ച്ച് നടത്തുമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍.
ഡി.എം.ഒ.യുടെ അധ്യക്ഷതയില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിച്ച് അന്വേഷണം നടത്തണമെന്നും മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, മനുഷ്യാവകാശ കമ്മിഷന്‍, വനിതാ കമ്മിഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും കുടുംബത്തിന് നീതി ലഭ്യമാകുന്നവരെ പ്രത്യക്ഷ സമരം നടത്തുമെന്നും അവര്‍ അറിയിച്ചു.
പത്രസമ്മേളനത്തില്‍ ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്റും ആക്ഷന്‍ കമ്മിറ്റി ചെയര്‍പേഴ്‌സണുമായ ഇന്ദിരാ ഏരാടിയില്‍, ജനറല്‍ കണ്‍വീനര്‍ നിജില്‍രാജ്, വിച്ചു ചിറയ്ക്കല്‍, ബബീഷ് ഉണ്ണികുളം, ഭര്‍ത്താവ് വിവേക് എന്നിവര്‍ പങ്കെടുത്തു. നീതി ലഭിക്കും വരെ നിയമപ്പോരാട്ടം നടത്തുമെന്ന് അശ്വതിയുടെ ഭര്‍ത്താവ് വിവേക് പറഞ്ഞു. സംഭവ ദിവസം ലേബര്‍ റൂമിന് പുറത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കണമെന്നും വിവേക് ആവശ്യപ്പെട്ടു.