എരമംഗലം കോക്കല്ലൂർ റോഡ്, ലോറികൾ സഞ്ചരിച്ച് തകരുന്നു
നവീകരണം നടന്ന് ഏതാനും വർഷത്തിനകം വൻ ഭാരവാഹനങ്ങൾ കയറി ഗതാഗത യോഗ്യമല്ലാതായി

ഉള്ളിയേരി: എരമംഗലം പ്രദേശത്തെ കോറിയിൽ നിന്നുള്ള കരിങ്കൽ ലോഡുകളുമായെത്തുന്ന വലിയ ടോറസ് ലോറികൾ നിരന്തരമായി സഞ്ചരിച്ച് കോക്കല്ലൂർ എരമംഗലം കാരാട്ട്പാറ റോഡ് തകരുന്നു. പ്രദേശത്തെ 2 കരിങ്കൽ ക്വാറികളിൽ നിന്നായി നിരവധി ലോറികളാണ് ഓരോ ദിവസവും ഈ റൂട്ടിലൂടെ ലോഡുമായി കടന്നു പോകുന്നത്. ചീക്കിലോട് കൊളത്തൂർ കാരാട്ടുപാറ വഴി ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കാണ് ഈ ലോറികൾ പോകുന്നത്. നിരന്തരമായ സഞ്ചാരത്തിലൂടെ റോഡ് തകർന്നു കൊണ്ടിരിക്കുന്നു.
ബാലുശ്ശേരി പഞ്ചായത്ത് തല കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്കും ചീക്കിലോട് അത്തോളി ഭാഗങ്ങളിലേക്കും എളുപ്പത്തിൽ ബന്ധപ്പെടാൻ ഉപകരിക്കുന്ന റോഡാണിത്. എരമംഗലത്തെ ക്വാറികൾക്കും ക്രഷർ യൂണിറ്റിനും എതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്. എങ്കിലും ക്വാറി പ്രവർത്തനം നിർബാധം തുടരുന്നു.
പ്രധാനമന്ത്രിയുടെ സഡക്ക് യോജന പദ്ധതി പ്രകാരം നവീകരിച്ച റോഡിൽ എരമംഗലം എസ് വളവിൽ തകർച്ചയുടെ ആഴം വളരെ കൂടുതലാണ്. ഇവിടെ ക്വാറി വേസ്റ്റും മണ്ണുമിട്ട് നാട്ടുകാർ നികത്തിയിട്ടുണ്ടെങ്കിലും തുടർന്നും ലോറി സഞ്ചരിക്കുന്നത് കൂടുതൽ അപകടാവസ്ഥയിലേക്ക് എത്തിക്കുന്നു. പ്രദേശത്തെ യാത്രക്കാരുടെ സൗകര്യാർത്ഥം നാലോളം സ്വകാര്യ ബസ്സുകൾ ഈ റൂട്ടിൽ സർവീസ് നടത്തുന്നുണ്ട്.