കനത്ത മഴയിൽ കൊല്ലം - മേപ്പയൂർ റോഡിലെ അണ്ടർ പാസിനു സമീപം റോഡ് തോടായി
ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ വെള്ളക്കെട്ടിൽ കുടുങ്ങുന്ന സ്ഥിതിയാണ് നിലവിൽ

മേപ്പയൂർ: ദേശീയപാത നിർമാതാക്കളുടെ അനാസ്ഥയ്ക്കും കെടുകാര്യസ്ഥതക്കും ഒരു പ്രധാന റോഡ് രക്തസാക്ഷിയായി. മഴ വരുന്നതിനു മുൻപേ തീർക്കേണ്ട ജോലി തീർക്കാതെ ദേശീയപാത അധികൃതരുടെ അനാസ്ഥയിൽ ജില്ലയിലെ മേജർ ഡിസ്ട്രിക് റോഡായ കൊല്ലം - മേപ്പയൂർ റോഡാണ് മഴ വന്നതോടെ തോടായി മാറിയിരിക്കുന്നത്. 22 ഓളം ബസ്സുകൾ നിരവധി ട്രിപ്പുകളായി മേപ്പയൂരിൽ നിന്ന് കൊയിലാണ്ടിയിലേക്കും അതു കൂടാതെ കോഴിക്കോട്ടേക്കും കടന്നു പോകുന്ന ജില്ലയിലെ മേജർ ഡിസ്ട്രിക് റോഡിനാണ് ഈ ദുര്യോഗം.
മേപ്പയൂരിൽ നിന്ന് കൊല്ലത്തേക്ക് വരുന്ന വാഹനങ്ങൾ അപകട ഭീഷണിയോടെ യു ടേൺ എടുക്കേണ്ട ഗതികേടിലാണ്. സർവീസ് റോഡ് നിർമാണത്തിലെ അതേ അലംഭാവം ഒരു വർഷം കഴിഞ്ഞിട്ടും കരാർ കമ്പനി കാണിച്ചതാണ് അണ്ടർ പാസിനു സമീപം പ്രധാന റോഡ് തോടായി മാറാൻ കാരണം. നിരവധി ഇരുചക്രവാഹനങ്ങൾ സർവീസ് റോഡിലെ ഈ മഹാ ഗർത്തത്തിൽ അകപ്പെടുന്ന സ്ഥിതിയാണുള്ളത്. കാർ ഉൾപ്പടെയുള്ള വാഹനങ്ങൾക്ക് വെള്ളത്തിൽ വെച്ച് ഓഫായി എൻജിൻ തകരാറു സംഭവിക്കുന്നു.
കഴിഞ്ഞ ദിവസം മുതൽ വാഹനങ്ങൾ വിയ്യൂർ പെരുവട്ടൂർ വഴിയും കൊടക്കാട്ട് ആനക്കുളങ്ങര വഴിയും പോകേണ്ട അവസ്ഥ വന്നു. ഈ രണ്ട് റോഡുകൾക്കും വീതി കുറവായതിനാൽ റോഡിൽ ഗതാഗത സ്തംഭനമുണ്ടാവുകയും ചെയ്യുന്നു. ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷികളും അടിയന്തരമായി കൊല്ലം ദേശീയ പാതയോട് ചേർന്ന സർവീസ് റോഡിനോട് ചേർന്നുള്ള അപകട കുഴിക്ക് പരിഹാരം കാണാനുള്ള ഇടപെടൽ വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.