ചക്കിട്ടപാറയിൽ പാചകവാതകം ചോർന്നു ബേക്കറിയിൽ തീ പിടിച്ചു; ഒഴിവായത് വൻ ദുരന്തം
ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം

പേരാമ്പ്ര: ചക്കിട്ടപാറ അങ്ങാടിയിലെ ബേക്കറിയിൽ പാചകം ചെയ്യുന്നതിനിടെ എൽ.പി.ജി. സിലിണ്ടറിന് ഗ്യാസ് ചോർച്ച ഉണ്ടായതിനെ തുടർന്ന് ഗ്യാസ് സ്റ്റൗവിനും അടുക്കള ഉപകരണങ്ങൾക്കും തീപിടിച്ചു. ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. വിവരം ലഭിച്ചതിനേ തുടർന്ന് പേരാമ്പ്രയിൽ നിന്നും സ്റ്റേഷൻ ഓഫീസർ പി.കെ. ഭരതന്റെയും സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ കെ.ടി. റഫീക്കിന്റെയും നേതൃത്വത്തിൽ അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.
തൊട്ടടുത്തുണ്ടായിരുന്ന ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ ജീവനക്കാർ ഫയർ എക്സ്റ്റിംഗ്വിഷർ ഉപയോഗിച്ച് തീ അണച്ചതിനാൽ വലിയൊരു അപകടത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. കൂളർ, ഫ്രിഡ്ജ് എന്നിവയും കെട്ടിടത്തിന്റെ വയറിങ് സിസ്റ്റവും ഭാഗികമായി കത്തി നശിച്ചു. മീത്തലേമഠത്തിൽ ജലീൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള ജെ.ആർ. ബേക്കറി കം കഫ്റ്റീരിയയിലാണ് അഗ്നി ബാധ ഉണ്ടായത്. പഞ്ചായത്തിലെ ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ കൊണ്ട് വലിയൊരു ദുരന്തം ഒഴിവായത് അഭിനന്ദനീയാമാണെന്നും പൊതുജനങ്ങൾക്ക് എല്ലാം അഗ്നിശമനോപകരണം പ്രവർത്തിപ്പിക്കുന്നതിനുള്ള പ്രയോഗികജ്ഞാനം ഉണ്ടായിരിക്കണമെന്നും ഫയർ ഓഫീസർമാർ പറഞ്ഞു.
നിലയത്തിലെ ഉദ്യോഗസ്ഥരായ കെ.കെ. ഗിരീഷ്, ആരാദ്കുമാർ, കെ. ശ്രീകാന്ത്, പിആർ സോജു, സിജീഷ്, ടി ബബീഷ്, സനൽ രാജ്, ധീരജ്ലാൽ, ഹോം ഗാർഡ് മാരായ കെ.പി. ബാലകൃഷ്ണൻ, അനീഷ് കുമാർ എന്നിവരും ഫയർഫോഴ്സ് സംഘത്തിൽ ഉണ്ടായിരുന്നു.