വയനാട്ടിൽ പ്രൈവറ്റ് ബസുകൾ സർവീസ് നിർത്തുന്നു.
പ്രീയദർശിനി പദ്ധതിയെ തുടർന്ന് പ്രതിസന്ധിയിലായ പ്രൈവറ്റ് ബസുകൾ സർവീസ് നിർത്താൻ ഒരുങ്ങുന്നു.
കൽപ്പറ്റ: കെ.എസ്.ആർ.ടി.സി. പ്രിയദർശിനി പദ്ധതിയെത്തുടർന്ന് പ്രതിസന്ധിയിലായ സ്വകാര്യബസുകൾ ഓട്ടം നിർത്താനൊരുങ്ങുന്നു. ജൂലായ് ഒന്നുമുതൽ സർവീസ് താത്കാലികമായി നിർത്തിവെക്കുന്നതിനായി ജില്ലയിൽ ഇരുനൂറോളം ബസുകൾ മോട്ടോർ വാഹനവകുപ്പിന് ജി-ഫോം നൽകി. നിശ്ചിത കാലയളവിലേക്ക് ബസുകൾ റോഡിൽ ഇറക്കില്ലെന്ന് അധികൃതരെ അറിയിക്കുന്നതാണ് ജി-ഫോം. ജി-ഫോം നൽകിയാൽ ആ കാലയളവിൽ നികുതി അടയ്‌ക്കേണ്ടതില്ല.
സുൽത്താൻബത്തേരി-താളൂർ, മാനന്തവാടി- സുൽത്താൻബത്തേരി, കല്പറ്റ-പനമരം- മാനന്തവാടി, കല്പറ്റ- മേപ്പാടി-വടുവൻചാൽ, മാനന്തവാടി- നിരവിൽപ്പുഴ, സുൽത്താൻബത്തേരി- നമ്പ്യാർകുന്ന്, കല്പറ്റ- പടിഞ്ഞാറത്തറ-മാനന്തവാടി, മാനന്തവാടി-കാട്ടിക്കുളം റൂട്ടുകളിലെ ബസുകളാണ് നിലവിൽ ജി-ഫോം നൽകിയിരിക്കുന്നത്. ഒരുവർഷത്തെ കാലയളവിലേക്കാണ് ജി-ഫോം നൽകുന്നതെന്നും വരുംദിവസങ്ങളിൽ കൂടുതൽപ്പേർ ജി-ഫോം നൽകുമെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.കെ. ഹരിദാസ് പറഞ്ഞു.കെ.എസ്.ആർ.ടി.സി. പ്രിയദർശിനി പദ്ധതി നടപ്പായതോടെ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവാണ് സ്വകാര്യബസ് മേഖലയെ പ്രതിസന്ധിയിലാക്കിയത്. പ്രതിദിനം 2,000 രൂപ മുതൽ 5,000 രൂപ വരെയാണ് ബസുകൾ നഷ്ടം സഹിക്കുന്നത്.

