ശസ്ത്രക്രിയയ്ക്ക് വിധേയയായതിന് പിന്നാലെ യുവതിയുടെ മരണം; സമഗ്രവും സുതാര്യവുമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
രോഗിയെ മറ്റൊരാശുപത്രിലേക്ക് മാറ്റാൻ സമ്മതിച്ചില്ലെന്ന് പരാതി.
ഉള്ളിയേരി: കക്കട്ടിൽ സ്വദേശിയായ ബിജുവിന്റെ ഭാര്യ ബസിനി പിത്താശയത്തിലെ കല്ല് നീക്കം ചെയ്യുന്നതിനായി മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ (MMC) ശസ്ത്രക്രിയയ്ക്ക് വിധേയയായതിന് പിന്നാലെ മരണപ്പെട്ട സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി.
ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും,ചികിത്സാ നടപടികളും, രോഗിയുടെ ആരോഗ്യനിലയിൽ ഉണ്ടായ മാറ്റങ്ങളും മരണത്തിലേക്ക് നയിച്ച കാരണങ്ങളും വിശദമായി അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
ആശുപത്രി അധികൃതരുടെയും ചികിത്സാ സംഘത്തിന്റെയും ഭാഗത്ത് ഉണ്ടായതായി ആരോപിക്കുന്ന വീഴ്ചകൾ പരിശോധിച്ച് ഉത്തരവാദിത്തം നിർണയിക്കണമെന്നും, അന്വേഷണത്തിൽ വീഴ്ച കണ്ടെത്തുകയാണെങ്കിൽ ബന്ധപ്പെട്ടവർക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് അത്തോളി പോലീസ് സ്റ്റേഷനിലും ആരോഗ്യ വകുപ്പ് മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. നീതിപൂർവവും സുതാര്യവുമായ അന്വേഷണം നടത്തി യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

