പൂനൂർ പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം നാലാം ദിവസം കിട്ടി
കുന്നമംഗലം തൂവക്കുന്ന് സ്വദേശിനി രാധ (80)യുടെ മൃതദേഹമാണ് നാലു ദിവസത്തെ തിരച്ചിലിനൊടുവിൽ കിട്ടിയത്
കോഴിക്കോട്: നാലുദിവസം മുമ്പ് പൂനൂർ പുഴയിൽ കാണാതായ കുന്ദമംഗലം തൂവക്കുന്ന് സ്വദേശിനി രാധയുടെ (80) മൃതദേഹം കണ്ടെത്തി. കുന്ദമംഗലം താളിക്കുണ്ട് കടവിന് ഏതാനും വാര താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
രാവിലെ മുതൽ വെള്ളിമാടുകുന്ന് ഫയർ ഫോഴ്സ് യൂണിറ്റിന്റെ സ്കൂബ ടീം, സിവിൽ ഡിഫൻസ് പ്രവർത്തകർ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ പുഴ കേന്ദ്രീകരിച്ച് വ്യാപകമായ തിരച്ചിൽ നടത്തിവരികയായിരുന്നു. പുഴയിൽ മുങ്ങിപ്പതിഞ്ഞുള്ള പരിശോധനയ്ക്ക് പുറമെ, പുഴയോരത്തെ മരച്ചില്ലകളും കാടുകളും നീക്കം ചെയ്തും തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.
രാധയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിൽ പൂനൂർ പുഴയോരത്തുനിന്ന് ഇവരുടെ ചെരുപ്പ്, മോതിരം, മൊബൈൽ ഫോൺ എന്നിവ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ പൂനൂർ പുഴ കേന്ദ്രീകരിച്ചാക്കിയത്.
കുന്ദമംഗലം പോലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

