വയനാട്, മൈസൂർ ഭാഗത്തേക്ക് വിനോദ യാത്ര പോകുന്നവർ ശ്രദ്ധിക്കുക
മിക്ക ദിവസങ്ങളിലും താമരശ്ശേരി ചുരത്തിലും മുത്തങ്ങ ഭാഗത്തും വൻ വാഹനക്കുരുകളാണ് അനുഭവപ്പെടുന്നത്.
കോഴിക്കോട്: വരും അവധി ദിവസങ്ങളിൽ താമരശ്ശേരി ചുരത്തിലും മുത്തങ്ങ വനമേഖലയിലും രൂക്ഷമായ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. വിനോദസഞ്ചാരികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കോഴിക്കോട്–കൊല്ലഗൽ ദേശീയപാത 766-ൽ കിലോമീറ്ററുകളോളം നീളുന്ന വാഹനനിര രൂപപ്പെടാൻ സാധ്യതയുണ്ട്.
ഗുണ്ടൽപേട്ട്, മുത്തങ്ങ മേഖലകളിലെ പൂകൃഷി, മുന്തിരിത്തോട്ടങ്ങൾ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനവാണ് നിലവിലുള്ളത്. കഴിഞ്ഞ രണ്ടാഴ്ചകളിലും താമരശ്ശേരി ചുരത്തിലും മുത്തങ്ങ വനമേഖലയിലും അർധരാത്രി വരെ നീണ്ടുനിന്ന അതിരൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു.
വനമേഖലയിലൂടെയുള്ള രാത്രികാല യാത്രാ നിയന്ത്രണത്തിന്റെ ഭാഗമായി രാത്രി 9 മണിക്ക് മുത്തങ്ങ ചെക്ക്പോസ്റ്റ് അടയ്ക്കും. രാവിലെ 6 മണിക്ക് മാത്രമാണ് വീണ്ടും തുറക്കുക.
കർണാടകയിലേക്കും തിരിച്ചുമുള്ള യാത്രക്കാർ ഈ സമയക്രമം കൃത്യമായി കണക്കിലെടുത്ത് യാത്ര ആസൂത്രണം ചെയ്യണം. ഗതാഗതക്കുരുക്കിൽപ്പെട്ട് രാത്രിയിൽ വനമേഖലയിൽ മണിക്കൂറുകളോളം വാഹനങ്ങളിൽ കുടുങ്ങേണ്ടിവരുന്നത് സ്ത്രീകൾ, കുട്ടികൾ, പ്രായമായവർ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് വലിയ ദുരിതമുണ്ടാക്കാൻ സാധ്യതയുണ്ട്

