തിക്കോടിയിൽ അടിപ്പാത നിർമ്മിക്കണമെന്ന് ജനകീയ സമിതി
നാഷണൽ ഹൈവേ വന്നതോടെ തിക്കോടി ടൗണിനെ രണ്ടായി വിഭജിച്ച സ്ഥിതിയിലാണ്. ഇതിന് പരിഹാരമായി അടിപ്പാത നിർമ്മിക്കണമെന്ന് ജനകീയ കൺവെൻഷൻ ആവശ്യപ്പെട്ടു
കൊയിലാണ്ടി: ചരിത്രപരമായും സാംസ്‌കാരികമായും ഏറെ പ്രാധാന്യമുള്ള തിക്കോടി ടൗണ്‍ പൂര്‍ണമായി നാശത്തിന്റെ വക്കി ലാണ്. ഹൈവെ വികസനത്തിന്റെ ദുരിതം പേറുന്ന നാട്ടുകാര്‍ അടിപ്പാതക്കായുള്ള സമരം ശക്തമാക്കുന്നു. തിക്കോടി ടൗൺ രണ്ടായി വിഭജിക്കപ്പട്ടതോടെ ആയിരക്കണക്കിന് ആളുകള്‍ അനുഭവിക്കുന്ന ദുരിതപൂര്‍ണമായ യാത്രാക്ലേശവും കച്ചവടവും ഓട്ടോ സ്റ്റാന്റുകളും മറ്റും ഇല്ലാതാവുന്ന അവസ്ഥയിലെത്തിയതും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സെപ്തംബര്‍ 6ന് ഞായറാഴ്ച നടക്കുന്ന ബഹുജന കണ്‍വെന്‍ഷന്‍ വിജയിപ്പിക്കുന്നതിന് ചേര്‍ന്ന സ്വാഗത സംഘയോഗം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ഇരു ഭാഗത്തും മതിലുയര്‍ത്തി പണിത ഹൈവേയില്‍ രാത്രി അസമയത്ത് യുവതിയെ ഇറക്കി വിട്ടതും തുടര്‍ന്ന് സംഘടിച്ച ബസ് തടയുന്നതുള്‍പ്പെടെയുളള സമരപരിപാടികള്‍ നടത്തിയ നാട്ടുകാര്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ സമരത്തെ കാണുന്നത്. സഹദ് പുറക്കാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പി.കെ മുഹമ്മദലി, സജിന ചെത്തില്‍, കെ.പി ഷക്കീല, ഉസ്‌ന എ.വി, ബിജു കളത്തില്‍, കെ.പി രമേശന്‍, എന്‍.പി മുഹമ്മദ്, ജയചന്ദ്രന്‍ തെക്കേകുറ്റി, ആര്‍ വിശ്വന്‍, എന്‍.കെ കുഞ്ഞബ്ദുള്ള, വി.കെ മജീദ്, ടി.കെ സദാനന്ദന്‍, പി.വി അസീസ് എന്നിവര്‍ സംസാരിച്ചു. ഇ.കെ മുഹമ്മദ് മാസ്റ്റര്‍ സ്വാഗതവും ശ്രീധരന്‍ ചെമ്പുഞ്ചില നന്ദിയും പറഞ്ഞു.

