കൊയിലാണ്ടി ദേശീയപാതയിൽ ഡിവൈഡർ അപകടമുണ്ടാക്കുന്നു
കൊല്ലം വില്ലേജിന് സമീപം ദേശീയ പാതയിൽ സ്ഥാപിച്ച ഡിവൈഡർ വാഹനമിടിച്ച് സ്ഥാനം തെറ്റിയിട്ടും പൂർവസ്ഥിതിയിലാക്കാതെ അധികൃതർ. ഇത് കൂടുതൽ അപകടങ്ങൾ ക്ഷണിച്ചു വരുത്തും
കൊയിലാണ്ടി: ദേശീയപാതയിലെ ഗതാഗത സുരക്ഷയ്ക്കായി സ്ഥാപിച്ച ഡിവൈഡറുകൾ തന്നെ അപകടത്തിന് വഴിയൊരുക്കുന്നതായി പരാതി. കൊല്ലം വില്ലേജ് ഓഫീസിന് സമീപം ഇന്നലെ സ്ഥാപിച്ച പുതിയ ഡിവൈഡറാണ് വില്ലൻ. കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന വലിയ വാഹനം ഇതിൽ ഇടിച്ചാണ് അപകടത്തിൽപ്പെട്ടത്. ആവശ്യത്തിന് മുന്നറിയിപ്പ് സംവിധാനങ്ങൾ ഇല്ലാതെയാണ് ഡിവൈഡർ സ്ഥാപിച്ചതെന്ന് നാട്ടുകാർ പറയുന്നു. അപകടം നടന്നതിന് മണിക്കൂറുകൾ കഴിഞ്ഞിട്ടും ഡിവൈഡർ സുരക്ഷിതമായി പുനഃക്രമീകരിക്കാത്തതും ആശങ്ക വർധിപ്പിക്കുന്നു.
മുമ്പ് ഇവിടെ പ്ലാസ്റ്റിക് ഡ്രമ്മിൽ റിഫ്ലക്ടർ സ്റ്റിക്കർ ഉപയോഗിച്ചായിരുന്നു വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നത്. എന്നാൽ അതിന് പകരം വലിയ കോൺക്രീറ്റ് ഡിവൈഡർ സ്ഥാപിക്കു കയായിരുന്നു. ഡിവൈഡർ സ്ഥാപിച്ചെങ്കിലും അതിന് മുന്നിലും പിന്നിലും ആവശ്യമായ മുന്നറിയിപ്പ് ബോർഡുകൾ, റിഫ്ലക്ടർ സംവിധാനങ്ങൾ തുടങ്ങിയവ ഇല്ലെന്നാണ് പരാതി.
കൊല്ലം വില്ലേജ് ഓഫീസിന് സമീപം, കൊല്ലം ചിറയ്ക്ക് സമീപം, മൂടാടി എന്നിവിടങ്ങളിലും സമാനമായ ഡിവൈഡറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെയും മതിയായ മുന്നറിയിപ്പ് സംവിധാനങ്ങളില്ലെന്നാണ് നാട്ടുകാർ പറയുന്നു. അപകടം സംഭവിച്ചശേഷം പരിഹാരം തേടുന്നതിന് പകരം, അപകടം ഒഴിവാക്കാനുള്ള സുരക്ഷാ സംവിധാനങ്ങൾ ആദ്യം ഒരുക്കണമെന്നാണ് ആവശ്യം.

