മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡിന്റെ പണി ഇഴഞ്ഞു നീങ്ങുന്നു
ഇലക്ഷന് മുമ്പ് ദ്രുതഗതിയിൽ നടന്ന മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡ് പണി ഇപ്പോൾ മന്ദഗതിയിലാണ്. ഇത് യാത്രക്കാർക്കും വാഹനങ്ങൾക്കും ദുരിതമാകുന്നു.
കോഴിക്കോട്: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ മാനഞ്ചിറ - വെള്ളിമാടുകുന്ന് റോഡ് തുറന്നെങ്കിലും യാത്രാദുരിതത്തിന് ഇനിയും അറുതിയായില്ല. റോഡിന്റെ ഒന്നാംഘട്ടം ഉദ്ഘാടനം കഴിഞ്ഞിട്ടും നിർമാണപ്രവൃത്തികൾ പല ഭാഗങ്ങളിലും പൂർത്തിയാകാത്തതാണ് യാത്രക്കാർക്ക് ദുരിതമാകുന്നത്. ഓടകൾക്ക് മുകളിൽ സ്ലാബ് സ്ഥാപിക്കുന്നതും നടപ്പാത ഒരുക്കുന്നതുമടക്കം പ്രധാന ജോലികൾ ഇനിയും പലയിടത്തും ബാക്കിയാണ്. നിർമാണം പൂർത്തിയാകാത്തതിനാൽ പലയിടത്തും ഓടകൾ തുറന്നുകിടക്കുകയാണ്. കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രികർക്കും ഇത് അപകടഭീഷണിയാകുകയാണ്. കാൽതെറ്റി ഓടയിൽ വീണ് പരിക്കേൽക്കുന്ന സംഭവങ്ങളും പതിവാണ്. പല ഭാഗങ്ങളിലും പൂർത്തിയാകാത്ത സ്ലാബുകൾക്ക് മുകളിലേക്കാണ് യാത്രക്കാർ ഇറങ്ങേണ്ടിവരുന്നത്. നഗരത്തിലെ പ്രധാന ഗതാഗതപാതയായിരുന്നിട്ടും നേരത്തെ റോഡിന് മതിയായ വീതിയില്ലാത്തത് ഗതാഗതക്കുരുക്കിന് കാരണമായിരുന്നു. വലിയ വാഹനങ്ങൾ കടന്നുവരുമ്പോൾ പലപ്പോഴും ഗതാഗതം പൂർണമായി തടസ്സപ്പെടുന്ന അവസ്ഥയുമുണ്ടായിരുന്നു. റോഡ് വികസനത്തോടെ വീതി വർദ്ധിക്കുകയും ഇരുവശത്തും ശാസ്ത്രീയമായ ഓടകളും സുരക്ഷിതമായ നടപ്പാതകളും വരികയും ചെയ്യുന്നതോടെ യാത്രാദുരിതം മാറുമെന്നായിരുന്നു നാട്ടുകാരുടെ പ്രതീക്ഷ.

