ആലപ്പുഴയിലെ എസ്.ഡി.പി.ഐ. പ്രവർത്തകൻ്റെ കൊലപാതകം; രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ
തൃശൂർ വരന്തരപ്പിള്ളിയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്

ആലപ്പുഴ: ആലപ്പുഴയിലെ എസ്.ഡി.പി.ഐ. പ്രവർത്തകൻ്റെ കൊലപാതകത്തിൽ പ്രതികളെ സഹായിച്ച 2 ആർ.എസ്.എസ് പ്രവർത്തകരെ കൂടി അറസ്റ്റ് ചെയ്തു. തൃശൂർ വരന്തരപ്പിള്ളിയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. വരന്തരപ്പിള്ളി സ്വദേശികളായ സുധീഷ്, ഉമേഷ് എന്നിവരാണ് പിടിയിലായത്.
അതേസമയം ഷാൻ വധക്കേസിൽ മൂന്നും രഞ്ജിത്ത് വധക്കേസിൽ അഞ്ചുപേരുമാണ് പിടിയിലായത്. പ്രതികൾ സംസ്ഥാനം വിട്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ അയൽ സംസ്ഥാനങ്ങളിൽ അന്വേഷണ സംഘത്തിന്റെ പരിശോധന നടത്തുകയാണ്.
സംസ്ഥാനത്തിന് പുറത്തുനിന്നും പ്രതികൾക്ക് സഹായം ലഭിച്ചിട്ടുണ്ടാവാമെന്നാണ് പൊലീസ് നിഗമനം. ഷാൻ വധക്കേസിലെ പ്രതികൾ രക്ഷപ്പെട്ടത് സേവാഭാരതിയുടെ ആംബുലൻസിലാണെന്നാണ് പൊലീസ് കണ്ടെത്തൽ. അറസ്റ്റിലായ ആംബുലൻസ് ഡ്രൈവർ അഖിലിനെ കസ്റ്റഡിയിലെടുത്ത ശേഷം വിശദമായി ചോദ്യം ചെയ്യും. രഞ്ജിത്ത് വധക്കേസിൽ റിമാൻഡിലായ പ്രതികൾക്കായി ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. കസ്റ്റഡിയിലുള്ള ഷാൻ വധക്കേസിലെ പ്രതികളുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും.