കോവിഡ് വ്യാപനം; പെന്‍ഷന്‍ മസ്റ്ററിങ് നിര്‍ത്തിവെക്കണമെന്ന് കെ. കെ. അബ്ദുല്‍ ജബ്ബാര്‍
കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ വൃദ്ധജനങ്ങൾ ഓഫീസുകൾ കയറി ഇറങ്ങുന്ന സാഹചര്യം ഒഴിവാക്കണം

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗം ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ അക്ഷയകേന്ദ്രങ്ങളിലെത്തി മസ്റ്ററിങ് നടത്തണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്നും മസ്റ്ററിങ് താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ. കെ. അബ്ദുല്‍ ജബ്ബാര്‍.
സാമൂഹിക സുരക്ഷാ, ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ അര്‍ഹരായവരില്‍ 2019 ഡിസംബര്‍ 31 വരെ മസ്റ്ററിങ് നടത്താത്തവര്‍ക്ക് ഫെബ്രുവരി ഒന്നുമുതല്‍ 20 വരെ അവസരം നല്‍കിയാണ് ധനവകുപ്പ് ഉത്തരവിറക്കിയത്. മുൻപ് പെന്‍ഷന്‍ പട്ടികയില്‍ ഉണ്ടായിരുന്നതില്‍ 3.42 ലക്ഷം സാമൂഹികസുരക്ഷാ പെന്‍ഷന്‍കാരും 1.07 ലക്ഷം ക്ഷേമ പെന്‍ഷന്‍കാരും ഉള്‍പ്പെടെ നാലര ലക്ഷത്തോളം ഗുണഭോക്താക്കളാണ് ഇനിയും മസ്റ്ററിങ് പൂര്‍ത്തിയാക്കാനുള്ളത്.
അക്ഷയകേന്ദ്രങ്ങളിൽ ബയോമെട്രിക് മസ്റ്ററിങ്ങില്‍ പരാജയപ്പെടുന്നവര്‍ ഗസറ്റഡ് ഓഫീസര്‍ നല്‍കുന്ന ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കോവിഡിന്റെ സാമൂഹിക വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വൃദ്ധജനങ്ങളെ അക്ഷയകേന്ദ്രങ്ങളിലും വിവിധ ഓഫീസുകളിലും മസ്റ്ററിങ്ങ് സംബന്ധിച്ച കാര്യങ്ങൾക്കായി പറഞ്ഞുവിടുന്നത് അപകടകരമാണ്. ഗുരുതരമായ ഭവിഷ്യത്തുകള്‍ ക്ഷണിച്ചുവരുത്തുന്ന തീരുമാനം പുനപ്പരിശോധിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി തയ്യാറാവണമെന്ന് കെ. കെ. അബ്ദുല്‍ ജബ്ബാര്‍ ആവശ്യപ്പെട്ടു.