ഇടിത്തീയായി ഇന്ധന വില: ജനതാദൾ (എസ് ) പെട്രോൾ പമ്പിന് മുമ്പിൽ വലയം തീർത്തു
മുൻ മന്ത്രി സി. കെ. നാണു പ്രതിഷേധം ഉദ്ഘാടനം ചെയ്തു
മേപ്പയൂർ: അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണ വില കുറയുമ്പോഴും രാജ്യത്ത് എണ്ണ വില കൂടാൻ ഇടയാക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ വടകര മണ്ഡലം ജനതാദൾ (എസ്) നേതൃത്വത്തിൽ പെട്രോൾ പമ്പിനു മുന്നിൽ വലയം തീർത്ത് പ്രതിഷേധിച്ചു.
മുൻ മന്ത്രി സി. കെ. നാണു പ്രതിഷേധം ഉദ്ഘാടനം ചെയ്തു. 800 ൽ പരം മരുന്നുകളുടെ വില നിർണ്ണയാവകാശം മരുന്ന് കമ്പനികൾക്ക് തീറെഴുതി കൊടുത്ത് കൊണ്ട് മോദി സർക്കാർ രാജ്യത്തെ വിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പെട്രോളിന്റെയും ഡീസലിന്റെയും വില നിർണ്ണയാവകാശം പെട്രോളിയം കമ്പനികൾക്ക് വിട്ട് കൊടുക്കുകയും എക്സൈസ് നികുതി അമിതമായി വർധിപ്പിക്കുകയും ചെയ്തതാണ് ഇന്ധന വില ക്രമതീതമായി ഉയരാൻ ഇടയാക്കിയത്. അഡീഷണൽ എക്സൈസ് നികുതി ഒഴിവാക്കി വിലക്കയറ്റം തടയാൻ കേന്ദ്രസർക്കാർ തയ്യാറാകണം.
അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കാലത്ത് നിർത്തിവെച്ച വില വർദ്ധനവ് ഫല പ്രഖ്യാപനത്തെ തുടർന്ന് ദിനം പ്രതി നടപ്പിലാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മണ്ഡലം പ്രസിഡന്റ് കെ പ്രകാശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മമ്പള്ളി പ്രേമൻ, ടി. എൻ. കെ. ശശീന്ദ്രൻ, പറമ്പത്ത് രവി, കോയിലോത്ത് ബാബു, കെ. ടി. കെ. നാണു, ഒ. കെ. രാജൻ, കെ. കെ. ബാബു, എസ്. വി. ഹരിദേവ്, ലിജിൻ രാജ്, ദിപിൻ ദാസ്, കെ. ജയകൃഷ്ണൻ, കെ. ത്യാഗരാജൻ, സി. കെ. ദിവാകരൻ, പേരാമ്പ്രത്ത് സുനി എന്നിവർ സംസാരിച്ചു.

