വിമാനത്തിലെ പ്രതിഷേധം; കെ. എസ്. ശബരീനാഥന് ജാമ്യം
തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്

തിരുവനന്തപുരം: വിമാനത്തില്‍ മുഖ്യമന്ത്രിക്കു നേരെയുണ്ടായ പ്രതിഷേധത്തിന് പ്രവര്‍ത്തകരെ പ്രേരിപ്പിച്ച കേസില്‍ മുന്‍ എം.എല്‍.എ. കെ.എസ്. ശബരീനാഥന് ജാമ്യം അനുവദിച്ചു. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. മുഖ്യമന്ത്രിക്കെതിരായ വധശ്രമത്തിന് പ്രേരിപ്പിച്ചത് ശബരീനാഥന്‍ ആണെന്നും ബുധനാഴ്ച മുതല്‍ മൂന്നുദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ ഇന്ന് ഉച്ചയോടെയാണ് ശബരീനാഥനെ അറസ്റ്റ് ചെയ്തത്.
വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനു നേരെയുണ്ടായ പ്രതിഷേധത്തിന് പ്രവര്‍ത്തകരെ പ്രേരിപ്പിക്കുന്ന തരത്തിൽ ചില വാട്‌സാപ്പ് സന്ദേശങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായ ശബരീനാഥന്‍ അറസ്റ്റിലായത്. വാട്ട്സാപ്പ് സന്ദേശം അയച്ച ഫോണ്‍ ഉടന്‍ തന്നെ ഹാജരാക്കാമെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു.
ശബരീനാഥൻ ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മുമ്പില്‍ ഹാജരായതിന് പിന്നാലെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതിയിൽ എത്തിയിരുന്നു. ജാമ്യാപേക്ഷ പരിഗണിച്ച തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ജാമ്യാപേക്ഷയില്‍ തീരുമാനമാകുന്നതുവരെ അറസ്റ്റ് രേഖപ്പെടുത്തരുതെന്ന് സര്‍ക്കാര്‍ അഭിഭാഷകനോട് വാക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇതിനകം ശബരിനാഥന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിക്കഴിഞ്ഞു എന്ന് അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു.