സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ ബോംബെറിഞ്ഞ കേസിലെ പ്രതി പിടിയിൽ
നാദാപുരം പുറമേരി സ്വദേശി കൂരോരത്ത് വീട്ടിൽ നജീഷ് ആണ് പിടിയിലായത്
കോഴിക്കോട്: സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ ബോംബെറിഞ്ഞ കേസിലെ പ്രതി പിടിയിൽ. കേസിലെ മൂന്നാം പ്രതി നാദാപുരം പുറമേരി സ്വദേശി കൂരോരത്ത് വീട്ടിൽ നജീഷ് (40) ആണ് അറസ്‌റ്റിലായത്. സംഭവ ശേഷം ദുബായിലേക്ക് കടന്ന പ്രതിക്കായി ക്രൈംബ്രാഞ്ച് ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ദുബായ് പൊലീസ് അറസ്റ്റ് ചെയ്‌ത പ്രതിയെ ഇന്ന് പുലർച്ചെ കരിപ്പൂർ വിമാനത്താവളത്തിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ടി പി സജീവന്റെ നേതൃത്വത്തിൽ പൊലീസ് കസ്‌റ്റഡിയിൽ വാങ്ങുകയായിരുന്നു. ജില്ലാകമ്മിറ്റി ഓഫീസ് ജീവനക്കാർ പ്രതിയെ തിരിച്ചറിഞ്ഞു.
2017 ജൂൺ ഏഴിനാണ് പുലർച്ചെ ഒന്നരയോടെയാണ് ജില്ലാക്കമിറ്റി ഓഫീസിനു നേരെ ആർഎസ്‌എസ് സംഘം ബോംബെറിഞ്ഞത്. ജില്ലാ സെക്രട്ടറി പി. മോഹനൻ ഓഫീസിലെത്തുന്നതിന് മിനിട്ടുകൾക്ക് മുമ്പായിരുന്നു ആക്രമണം. കേസിൽ കോഴിക്കോട് സ്വദേശി രൂപേഷ്, നാദാപുരം സ്വദേശി ഷിജി എന്നിവർ നേരത്തെ അറസ്‌റ്റിലായിരുന്നു. രൂപേഷ് ആർഎസ്എസ് ജില്ലാ കാര്യവാഹും ഷിജിയും നജീഷും സജീവ ആർഎസ്എസ് പ്രവർത്തകരുമാണ്.
പ്രതികൾക്കെതിരെ വധശ്രമത്തിന് ഐപിസി 307ാം വകുപ്പും സംഘം ചേർന്ന് അതിക്രമം നടത്തുകയും ഗൂഢാലോചന നടത്തുകയും ചെയ്‌തതിന് 143, 144, 147, 148, 149, 458 വകുപ്പും സ്‌ഫോടക വസ്തു നിരോധന നിയമത്തിലെ 3, 5 വകുപ്പുകൾ പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തത്.

