മോദിക്കെതിരായ പരാമർശത്തിൽ കോൺഗ്രസ് നേതാവ് പവൻ ഖേര അറസ്റ്റിൽ, റൺവേയിൽ പ്രതിഷേധം
കോടതിയിൽ നിന്നും ഖരേയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് അസം പൊലീസ് അറിയിച്ചു
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശത്തിൽ കോൺഗ്രസ് വക്താവ് പവൻ ഖേരയെ അറസ്റ്റ് ചെയ്തു. അസം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ് എന്നാണ് വിവരം.എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, രൺദീപ് സുർജേവാല അടക്കമുള്ള നേതാക്കൾ ഖേരയ്ക്കൊപ്പം ഉണ്ടായിരുന്നു.ദില്ലി വിമാന ത്താവളത്തിലെ ഇൻഡിഗോ വിമാനത്തിൽ നിന്നുമാണ് നാടകീയ രംഗങ്ങൾക്കൊടുവിൽ പവൻ ഖേരയെ അറസ്റ്റ് ചെയ്തത്. ദില്ലി പൊലീസിനൊപ്പം സിഐഎസ്എഫ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. റായ്പൂരിൽ നടക്കുന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാനായി കോൺഗ്രസ് നേതാക്കൾക്കൊപ്പം ദില്ലി വിമാനത്താവളത്തിൽ എത്തിയതായിരുന്നു ഖേര. റായ്പൂരിലുള്ള ഇൻഡിഗോ വിമാനത്തിൽ ഇവർ ചെക്ക് ഇൻ ചെയ്തതിന് പിന്നാലെ ദില്ലി പൊലീസ് സംഘം വിമാനത്തിലേക്ക് എത്തുകയും പവൻ ഖേരയെ റൺവേയിലേക്ക് ഇറക്കുകയും ചെയ്തു.
ലഗേജിൽ പ്രശ്നമുണ്ടെന്ന് പറഞ്ഞാണ് തന്നെ വിമാനത്തിൽ നിന്ന് പുറത്തിറക്കിയതെന്ന് പവൻ ഖേര പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ, റായ്പൂരിലേക്ക് പോകാനാ വില്ലെന്നും ദില്ലി പൊലീസ് ഡിസിപിക്ക് കാണണമെന്ന് പറഞ്ഞതായും പവൻ ഖേര പറഞ്ഞു. എന്തു നിയമ വ്യവസ്ഥയാണ് ഇതെന്ന് പവൻ ഖേര ചോദിച്ചു.കോൺഗ്രസ് നേതാക്കൾ ഖരേയെ കസ്റ്റഡിയിലെടുക്കുന്നത് തടയാൻ പരമാവധി ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ അദ്ദേഹത്തെ റൺവേയിൽ നിന്നും വിമാനത്താവളത്തിലെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. വൈകാതെ അദ്ദേഹത്തെ കോടതിയിൽ ഹാജരാകും. കോടതിയിൽ നിന്നും ഖരേയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് അസം പൊലീസ് അറിയിച്ചു. അസമിലെ ഹഫ് ലോങ് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പ്രധാനമന്ത്രിക്കെതിരായ പരാമർശത്തിൽ യുപി പൊലീസ് പവൻ ഖേരക്കെതിരെ കേസ് എടുത്തിരുന്നു. രണ്ട് കേസുകൾ അദ്ദേഹത്തിനെതിരെ യുപിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബിജെപി നേതാവാണ് ഈ കേസുകളിൽ പരാതിക്കാരൻ. എന്നാൽ അസം പൊലീസ് ആവശ്യപ്പെട്ടത് പ്രകാരമാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുന്നതെന്നാണ് ദില്ലി പൊലീസ് പറയുന്നത്.

