നവകേരള സദസ് ഇന്ന് തിരുവനന്തപുരത്തെ നാല് മണ്ഡലങ്ങളിൽ; നാളെ സമാപനം
വിവിധ സ്ഥലങ്ങളിൽ ഇന്നും യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം ഉണ്ടാകും

തിരുവനന്തപുരം: നവ കേരള സദസ്സ് തിരുവനന്തപുരം ജില്ലയിൽ പര്യടനം തുടരുന്നു. നാല് നിയോജകമണ്ഡലങ്ങളിലാണ് ഇന്ന് പര്യടനം. അരുവിക്കര , കാട്ടാക്കട , നെയ്യാറ്റിൻകര, പാറശാല നിയോജക മണ്ഡലങ്ങളിൽ ഇന്ന് നവകേരള സദസ് നടക്കും.രാവിലെ കാട്ടാക്കട തൂങ്ങാമ്പാറ കാളിദാസ ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രഭാത യോഗത്തോടെയാണ് ഇന്നത്തെ പര്യടനം ആരംഭിക്കുക. വിവിധ സ്ഥലങ്ങളിൽ ഇന്നും യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം ഉണ്ടാകും. പലയിടങ്ങളിലും കഴിഞ്ഞ ദിവസവും പ്രതിഷേധം യൂത്ത് കോൺഗ്രസ് – ഡിവൈഎഫ്ഐ സംഘർഷം എന്ന നിലയിലേക്ക് വഴിമാറിയിരുന്നു. പ്രതിപക്ഷ നേതാവിനെ ലക്ഷ്യം വെച്ചുള്ള ആരോപണങ്ങളാണ് മന്ത്രിമാർ ഇതുമായി ബന്ധപ്പെട്ട് നടത്തുന്നത്. അക്രമങ്ങൾക്ക് പിന്നിൽ മുഖ്യമന്ത്രിയാണെന്ന മറുപടിയാണ് പ്രതിപക്ഷത്തിനുള്ളത്. നവകേരള സദസ്സ് നാളെ സമാപിക്കും.
ഡിജിപി ഓഫീസിലേക്കും വണ്ടിപ്പെരിയാർ കേസിൽ പ്രതിയെ കോടതി വെറുതെ വിട്ടതിലും യൂത്ത് കോൺഗ്രസ്, കെഎസ് യു പ്രവർത്തകർ ഇന്നലെ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. ഡിജിപി ഓഫീസിലേക്ക് കറുത്ത ബലൂണുകളുമായി നൂറ് കണക്കിന് പ്രവർത്തകർ പങ്കടുക്കുത്തു. മാത്യു കുഴൽനാടൻ എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. നവകേരള സദസിന്റെ ബോർഡുകൾ കെഎസ് യു പ്രവർത്തകർ നശിപ്പിച്ചു.