കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി തെരഞ്ഞെടുപ്പിൽ ബഹിഷ്കരണവും ഇറങ്ങിപ്പോകും
എംപി ശിവാനന്ദൻ എം വിമല എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു

കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി തെരഞ്ഞെടുപ്പിനിടയിൽ നാടകീയ രംഗങ്ങൾ വീണ്ടും. പ്രതിപക്ഷം പരാതി ഉന്നയിച്ചതിനെ തുടർന്ന് മാറ്റിവെച്ച ആസൂത്രണ സമിതി തെരഞ്ഞെടുപ്പ് വ്യാഴാഴ്ച പ്രതിപക്ഷത്തുള്ളവർ ബഹിഷ്കരിച്ചതോടെയാണ് വീണ്ടും പ്രശ്നങ്ങളുണ്ടായത്. ഭരണാധികാരി കൂടിയായ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ഭരണപക്ഷത്തിന്റെ ചട്ടുകമായെന്നും ജനാധിപത്യ പ്രക്രിയയെ അട്ടിമറിച്ചുവെന്നും പ്രതിപക്ഷം ആരോപിച്ചു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ 18 വോട്ടുകൾക്ക് എൽജെഡിയിലെ എംപി ശിവാനന്ദൻ സിപിഐയിലെ എൻ എം വിമല എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
യോഗം ആരംഭിച്ചപ്പോൾ തന്നെ തെരഞ്ഞെടുപ്പ് പ്രക്രിയ നിർത്തിവെക്കണമെന്നും കൃത്യസമയത്ത് ലഭിച്ച രണ്ട് പത്രികകൾ പ്രകാരം യുഡിഎഫിലെ ബോസ് ജേക്കബിനെയും പിടി എം ഷറഫുന്നിസയെയും വിജയികളായി പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷ നേതാവ് ഐ പി രാജേഷ് ആവശ്യപ്പെട്ടു. നാസർ എസ്റ്റേറ്റ് മുക്കും ഇതേ ആവശ്യം ഉന്നയിച്ചു.
എന്നാൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനമെന്നും ഇതുവരെ നാല് നാമനിർദ്ദേശപത്രികകളാണ് ലഭിച്ചതെന്നും കലക്ടർ പറഞ്ഞു. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. കലക്ടർ നീതി പാലിക്കുക എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ കുത്തിയിരുന്നു. കലക്ടർ അംഗങ്ങളുടെ പേര് വിളിച്ചതോടെ ഓരോരുത്തരായി വോട്ട് ചെയ്യാൻ തുടങ്ങി. വൈസ് പ്രസിഡണ്ട് പി ഗസ് വോട്ട് ചെയ്യാനെത്തിയപ്പോൾ പ്രതിപക്ഷ അംഗങ്ങൾ തടസ്സപ്പെടുത്താൻ ശ്രമിച്ചത് കുറച്ചുനേരം ബഹളത്തിനിടയാക്കി. എന്നാൽ അംഗങ്ങളോടല്ല കലക്ടറുടെ നടപടിയിലാണ് പ്രതിഷേധമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. പിന്നീട് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയാണെന്ന് പ്രഖ്യാപിച്ച് മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം ഇറങ്ങിപ്പോയി.